വാകസീൻ ക്ഷാമം : ബിജെപി കൗൺസിലർമാരും പൊലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം ∙ വാക്സീൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ നടത്തിയ ജില്ലാ മെഡിക്കൽ ഓഫിസ് ഉപരോധത്തിൽ സംഘർഷം. കൗൺസിലർമാരായ ഗിരികുമാറിനെയും ചെമ്പഴന്തി ഉദയനെയും  പൊലീസ്  വലിച്ചിഴച്ചതായി സമരക്കാർ ആരോപിച്ചു. കൗൺസിലർ ഗിരികുമാറിന്റെ കഴുത്തിന് ബലമായി പിടിച്ച് പൊലീസ് നീക്കി. തുടർന്ന് കൗൺസിലർമാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഉപരോധത്തിന് പിന്നാലെ കൗൺസിലർമാരെ അറസ്റ്റ് ചെയ്തു നീക്കി.

ജില്ലയിൽ കൃത്രിമ വാക്സീൻ ക്ഷാമം ഉണ്ടാക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർ സിപിഎമ്മിന് കൂട്ടു നിൽക്കുകയാണെന്ന് കൗൺസിലർമാർ ആരോപിച്ചു. വാക്സീൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗൺസിൽ പാർട്ടി ലീഡർ എം.ആർ.ഗോപൻ, കൗൺസിലർ പി.അശോക് കുമാർ തുടങ്ങിയവർ ഡിഎംഒയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. ഉപരോധം തുടർന്ന കൗൺസിലർമാരെ അറസ്റ്റ് നീക്കാനുള്ള ശ്രമത്തിനിടയിലാണ്  സംഘർഷം മൂർച്ഛിച്ചത്. 

സിപിഎം സ്വാധീനമേഖലകളിൽ എല്ലാ ദിവസവും വാക്‌സീൻ വിതരണം നടക്കുകയും ബിജെപി പ്രതിനിധീകരിക്കുന്ന വാർഡുകളിൽ വാക്‌സീൻ ലഭിക്കാത്തതും സിപിഎമ്മും മേയറും ഡിഎംഒയും ചേർന്ന് രാഷ്ട്രീയപക്ഷപാതം കാട്ടുന്നതിനാലാണെന്ന് എം.ആർ.ഗോപൻ ആരോപിച്ചു.  തിരുമല അനിൽ, കരമന അജിത്,  സിമി ജ്യോതിഷ്, മധുസൂദനൻ നായർ, നന്ദഭാർഗ്ഗവ്, രാജേന്ദ്രൻനായർ, ആശാനാഥ്, മഞ്ജു തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി