ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലയിലും തിങ്കളാഴ്ച കടകള്‍ തുറക്കും

തിരുവനന്തപുരംഃ ടിപിആര്‍ പതിനഞ്ചിനു മുകളിലുള്ള മേഖലകളിലും പെരുന്നാള്‍ പ്രമാണിച്ച് ഒരു ദിവസം കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മറ്റെല്ലാ മേഖലകളിലും നാളെ മുതല്‍ മൂന്നു ദിവസം മുഴുവന്‍ കടകളും തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഡി ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട മേഖലയ്ക്ക് അത് അനുവദിച്ചിരുന്നില്ല. ഇതിലാണ് ഇന്നു മാറ്റം വരുത്തിയത്.ഈ മേഖലയിലും തിങ്കളാഴ് മാത്രം കടകള്‍ക്കു തുറക്കാം.

ടിപിആര്‍ പത്തു ശതമാനം വരെയുള്ള എ, ബി ക്യാറ്റഗറിയില്‍പ്പെട്ട സ്ഥലങ്ങളില്‍ കര്‍ശന വ്യവസ്ഥകളോടെ ഷൂട്ടിംഗിന് അനുമതി നല്‍കി. ഒരു ഡോസ് വാക്സിന്‍ എങ്കിലും എടുത്തവര്‍ മാത്രമേ ഷൂട്ടിംഗില്‍ പങ്കെടുക്കാവു. മറ്റു കോവിഡ് പ്രോട്ടോകോളുകളും പാലിക്കണം. ആരാധനാലയങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ നാല്പതു പേര്‍ക്കു വരെ പ്രവേശനം അനുവദിക്കും. എന്നാല്‍ ഒരു ഡോസ് വാക്സിന്‍ എങ്കിലും എടുത്തവരെ മാത്രമേ കടത്തിവിടൂ. ഇക്കാര്യം ആരാധനാലയത്തിന്‍റെ നടത്തിപ്പുകാര്‍ ഉറപ്പ് വരുത്തണം.

എന്‍ജിനീയറിംഗ്, പോളിടെക്നിക്ക് കോളെജുകളുടെ ഹോസ്റ്റലുകള്‍ തുറക്കാനും അനുമതി നല്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ പ്രത്യേക പോലീസ് സംവിധാനം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതല്‍ ഈ വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങും.

എ, ബി വിഭാഗങ്ങളിൽ ബ്യൂട്ടിപാർലർ, ബാര്‍ബർ ഷോപ്പുകൾ തുറക്കാം. ബ്യൂട്ടിപാർലറുകൾ ഒരു ഡോസ് വാക്സീൻ എടുത്ത സ്റ്റാഫുകളെ ഉപയോഗിച്ച് ഹെയർ സ്റ്റൈലിങിനു മാത്രമായി തുറക്കാനാണ് അനുമതി.