വാട്‌സ്ആപ്പിനെ മറികടന്ന് സിഗ്നല്‍ ഒന്നാമത്; ഞെട്ടി ഫേസ്ബുക്ക്


ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ നയം പരിഷ്‌കരിച്ച വാട്‌സ് ആപ്പ് അഭൂതപൂര്‍വ്വമായ പ്രതിസന്ധിയില്‍. സ്വകാര്യതാ നയത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ മെസ്സേജിങ് പ്ലാറ്റ് ഫോം ഉപേക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് ഇന്ത്യയില്‍ കുത്തനെ കൂടിയിട്ടുമുണ്ട്.

സിഗ്നല്‍ ഒന്നാമത്

ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഒന്നാമതാണിപ്പോള്‍ സിഗ്നല്‍. വാട്‌സാപ്പ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കുമെന്ന് സിഗ്നല്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ മാത്രമല്ല, ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, ഹോങ്കോങ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ആപ്പ് സ്റ്റോറുകളിലും സിഗ്നല്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഹങ്കറിയിലെയും ജര്‍മനിയിലെയും ഗൂഗ്ള്‍ പ്ലേ സ്റ്റോറുകളിലും ഒന്നാം സ്ഥാനം സിഗ്നലിനാണ്.

ഡൗണ്‍ലോഡ് ചെയ്തത് ഒരു ലക്ഷം പേര്‍

രണ്ടു ദിവസത്തിന് അകം ഒരു ലക്ഷത്തിലേറെ പേരാണ് സിഗ്നല്‍ ഡൗണ്‍ലോഡ് ചെയ്തത് എന്ന് സെന്‍സര്‍ ടവറിലെ വിവരങ്ങള്‍ വച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ലെ ആദ്യ ആഴ്ചയില്‍ വാട്‌സാപ്പിന്റെ പുതിയ ഇന്‍സ്റ്റാളേഷന്‍ പതിനൊന്ന് ശതമാനം കുറയുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും 10.5 ദശലക്ഷം ഡൗണ്‍ലോഡുമായി വാട്‌സ്ആപ്പ് തന്നെയാണ് മെസ്സേജിങ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാം സ്ഥാനത്ത്.

നയം മാറ്റം ഉപേക്ഷിച്ചേക്കും

തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പുതിയ സ്വകാര്യതാ നയം വാട്‌സ്ആപ്പ് ഉപേക്ഷിച്ചേക്കുമെന്ന് സൂചനയുണ്ട്. ഫെബ്രുവരി എട്ടു മുതലാണ് പുതിയ നയം പ്രാബല്യത്തില്‍ വരിക.

'വാട്‌സാപ്പ് അതിന്റെ വ്യവസ്ഥകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കമുള്ള കാര്യങ്ങള്‍ ഇനിമുതല്‍ ഫേസ്ബുക്കിന് കൈമാറും. ഫെബ്രുവരി എട്ടിനു മുമ്പ് ഈ വ്യവസ്ഥകള്‍ അംഗീകരിക്കണം. ഇല്ലെങ്കില്‍ പിന്നീട് നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.'- എന്നിങ്ങനെയാണ് വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് അയച്ച സന്ദേശം.

യൂറോപ്പിലും യുകെയിലും വാട്‌സ്ആപ്പ് ഈ സ്വകാര്യതാ നയങ്ങള്‍ ആവശ്യപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇവിടങ്ങളിലെ പ്രൈവസി റഗുലേറ്ററി ബോഡികള്‍ ശക്തമായതാണ് ഇതിനുള്ള കാരണം.

ഹലോ ടു പ്രൈവസി

സേ ഹലോ ടു പ്രൈവസി (സ്വകാര്യതയ്ക്ക് സ്വാഗതം) എന്നതാണ് സിഗ്‌നല്‍ എന്ന മെസേജിങ് ആപ്പിക്കേഷന്റെ ടാഗ് ലൈന്‍. സ്വകാര്യതയും സുരക്ഷയുമാണ് സിഗ്‌നലിന്റെ ഏറ്റവും വലിയ സവിശേഷതയും.

വാട്സ് ആപ്പ് പോലെ തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ്, മറ്റു ഓപറേറ്റിങ് സിസ്റ്റംസ് എന്നിവയില്‍ എല്ലാം സിഗ്‌നല്‍ ഉപയോഗിക്കാം. ഹൈ ഡെഫനിഷന്‍ ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍, ജിഫുകള്‍ തുടങ്ങിയവ കൈമാറ്റം ചെയ്യാം. വോയ്സ്-വീഡിയോ കോളുകളും ചെയ്യാം.

വാട്സ് ആപ്പുമായി സിഗ്‌നലിനെ വ്യത്യസ്തമാക്കുന്ന ഏറ്റവും വലിയ ഘടകം ഈ ആപ്ലിക്കേഷന്‍ ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയതാണ് എന്നതാണ്. ആപ്പിന്റെ സോഴ്സ് കോഡ് ആര്‍ക്കും പരിശോധിച്ചു ഉറപ്പു വരുത്താം. സ്വകാര്യതയ്ക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിക്കുന്നുണ്ട് എങ്കില്‍ അത് തിരിച്ചറിയാനും തിരുത്താനും സിഗ്‌നലില്‍ അവസരമുണ്ടാകും.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ആണ് സംഭാഷണങ്ങളെ (കണ്‍വര്‍സേഷന്‍) സുരക്ഷിതമായി നിലനിര്‍ത്തുന്നത്. ഓരോ സന്ദേശത്തിലും വിളിയിലും സിഗ്‌നല്‍ ഇത് ഉറപ്പു നല്‍കുന്നു. ദുര്‍ബലമായ നെറ്റ്വര്‍ക്ക് കവറേജുള്ള സ്ഥലത്തു പോലും സന്ദേശങ്ങള്‍ സിഗ്‌നല്‍ വഴി വേഗത്തില്‍ കൈമാറാന്‍ കഴിയും.

വാട്സ്ആപ്പ് പോലെ ആര്‍ക്കും ആരെയും ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ ആകില്ല. ഇന്‍വൈറ്റ് ചെയ്ത് സ്വീകരിച്ചാല്‍ മാത്രമേ മറ്റൊരാളെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ ആകൂ.