'പുറത്ത് നിക്കെടോ, നിങ്ങളെന്താ ബാത്റൂമിലേക്ക് വരുവാ...' ക്ഷുഭിതനായി പിണറായി വിജയൻ

മാസപ്പടി കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം സംബന്ധിച്ച ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘പുറത്തു നിക്കെടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരുവാണോ? ഇവിടെ വന്നത് ബാത്ത് റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല’- പിണറായി പറഞ്ഞു. ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലായി മൂന്ന് പരിപാടികളാണ് അദ്ദേഹത്തിനുള്ളത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കാൻ കയറിയതായിരുന്നു പ്രതിപക്ഷ നേതാവ്. അവിടെ കാത്തുനിന്ന മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് പ്രതികരണം ആരായുകയായിരുന്നു.

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ ടിവീണ വഴി സിഎംആർഎൽ- എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിന് ശുപാർശ ചെയ്തും ഇ ഡി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് കത്തിലെ ആവശ്യം.
വീണയുടെ ഭർത്താവായ മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎൽഎ, കൈക്കൂലി വാങ്ങാനും ഇതു വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്കു കടത്താനും നേതൃത്വം നൽകിയെന്ന ഗുരുതര ആരോപണവും കത്തിലുണ്ട്. സ്ഥാപനങ്ങൾ ഉൾപ്പെടെ 12 പേരുടെ പട്ടികയാണ് കത്തിലുള്ളത്. സിഎംആർഎലും വീണയുടെ സ്ഥാപനമായ എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകേസിൽ പിഎംഎൽഎ പ്രകാരം (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) ആണ് ഇ ഡി അന്വേഷണം നടത്തിയത്.