കൊട്ടാരക്കര നീലേശ്വരത്തുണ്ടായ ടിപ്പർ അപകടത്തിന് ഇടയാക്കിയത് വാഹനത്തിന്റെ അമിത വേഗവും ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗവുമെന്ന് മോട്ടോർ വാഹന വകുപ്പ്. അപകട സമയത്ത് ഡ്രൈവർ മൊബൈലിൽ സംസാരിക്കുകയായിരുന്നുവെന്ന് അന്തിമ റിപ്പോർട്ടിൽ കണ്ടെത്തൽ. ടിപ്പർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായിരുന്നത്.
റോഡിലെ ഇറക്കത്തിൽ ടിപ്പർ വന്നത് അമിതവേഗത്തിലായിരുന്നു. 56 Km/hr സ്പീഡിലാണ് ടിപ്പർ ഇറക്കം ഇറങ്ങിയത്. സ്പീഡ് വിവരങ്ങൾ ജിപിഎസ് സംവിധാനത്തിലൂടെ മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചു.
ഡ്രൈവറുടെ ഫോൺകോൾ വിവരങ്ങളും ശേഖരിച്ചു.
അതേസമയം, അപകടത്തെ തുടർന്ന് കൊല്ലം ജില്ലയിൽ ടിപ്പർ ലോറികളുടെ സമയ നിയന്ത്രണം ദീർഘിപ്പിച്ചിരുന്നു. രാവിലെ 7 മുതൽ 10 വരെയും 3.30 മുതൽ 5 വരെയും നിരത്തിൽ ഇറങ്ങാൻ പാടില്ലെന്നാണ് പുതിയ നിർദേശം.അപകടകാരണമായ ടിപ്പർ ലോറിക്ക് ഫിറ്റ്നസ് നൽകിയതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സബ് RTO യിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരുന്നു.
നീലേശ്വരം മുക്കോണിമുക്കിലുണ്ടായ അപകടത്തിൽ പത്താം ക്ലാസ്സ് വിദ്യാർഥി പാർഥിപൻ, ഹരിലാൽ, KSRTC ജീവനക്കാരനായ അജയകുമാർ എന്നിവരാണ് മരിച്ചത്. വിദ്യാർഥികളായ കൗഷിക്, ഋഷബ്, ടിപ്പർ ഡ്രൈവർ നിസാം എന്നിവർക്ക് ഗുരുതര പരുക്കേറ്റിരുന്നു.
