വിവാഹാലോചന നിരസിച്ചതിനെത്തുടർന്ന് ഗൃഹനാഥനെയും മകനെയും തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ച കേസിൽ പ്രതികൾ ഒളിവിൽ തുടരുന്നു. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മുഖ്യപ്രതി ചിതറ സ്വദേശി......വിവാഹാലോചന നിരസിച്ചതിനെത്തുടർന്ന് ഗൃഹനാഥനെയും മകനെയും തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ച കേസിൽ പ്രതികൾ ഒളിവിൽ തുടരുന്നു. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും മർദനം നടത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളെപ്പോലും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ തിരിച്ചറിഞ്ഞ സുധീഷ്, ആരോമൽ, ലാൽകൃഷ്ണ, അരുൺ എന്നീ നാല് പ്രതികൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
​ചിതറ പഞ്ചായത്തിലെ മതിര തെറ്റിമുക്ക് സ്വദേശി സുധീഷിന്റെ നേതൃത്വത്തിലായിരുന്നു മർദനം എന്ന് കിളിമാനൂർ പൊലീസ് സ്ഥിരീകരിച്ചു. വർക്കല വടശേരിക്കോണം ആര്യഭവനിൽ അനിൽകുമാർ, മകൻ അച്ചു എന്നിവരെയാണ് 16-ന് കിളിമാനൂർ വെള്ളല്ലൂർ വട്ടവിളയിലെ ആളൊഴിഞ്ഞ വീട്ടിൽ വെച്ച് സംഘം തടഞ്ഞുവെച്ച് മർദിച്ചത്. വീടുപണിക്കെന്ന വ്യാജേനയാണ് അനിൽകുമാറിനെ പ്രതികൾ വട്ടവിളയിലെ വീട്ടിലെത്തിച്ചത്. അവിടെവെച്ച് ഇടിമുറിയിലിട്ട് മർദിക്കുകയും, തുടർന്ന് ഭീഷണിപ്പെടുത്തി മകൻ അച്ചുവിനെ വിളിച്ചുവരുത്തി മർദിക്കുകയുമായിരുന്നു. അച്ചുവിനെ ഭീഷണിപ്പെടുത്തി അമ്മയെയും ഇവിടേക്ക് വിളിച്ചുവരുത്താനായിരുന്നു പ്രതികളുടെ പദ്ധതി, എന്നാൽ അച്ചുവിന്റെ അമ്മ വിവരം വാർഡ് മെമ്പറെ അറിയിച്ചതാണ് പ്രതികളുടെ നീക്കം തടസ്സപ്പെടുത്തിയത്. തുടർന്ന് വർക്കല പൊലീസെത്തിയാണ് അനിൽകുമാറിനെ മോചിപ്പിച്ചത്; സാരമായി പരിക്കേറ്റ അനിൽകുമാർ വർക്കല ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
​പ്രതികൾ ഇതുവരെ ഫോൺ ഉപയോഗിക്കാത്തതാണ് അന്വേഷണത്തെ വഴിമുട്ടിക്കുന്നത്. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് കുറവൻകുഴി അടയമൺ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാസങ്ങൾ നീണ്ട ആസൂത്രണത്തോടെയാണ് പ്രതികൾ കൃത്യത്തിന് തയ്യാറെടുപ്പുകൾ നടത്തിയിരുന്നത്. കിളിമാനൂർ എസ്എച്ച്ഒ നിസാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.