തിരുവനന്തപുരത്തെ സ്വ‍ർണപണയ സ്ഥാപനത്തിലെ തിരിമിറി; ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരിച്ചു

തിരുവനന്തപുരത്തെ സ്വർണ പണയ സ്ഥാപനത്തിലെ തിരിമറിയുമായി ബന്ധപ്പെട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരിച്ചു. 32കാരിയായ ഐശ്വര്യയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വെങ്ങാനൂർ സ്വദേശി അഞ്ജു ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചിരുന്നു. വെങ്ങാനൂർ അമരവിളയിലുളള സൂര്യാ ഫിനാൻസിലെ ജീവനക്കാരായിരുന്നു മരിച്ച യുവതികൾ. 

അതേസമയം, സ്വർണ പണയ സ്ഥാപനത്തിലെ സ്വർണം കൈക്കലാക്കി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. വെങ്ങാനൂർ പനങ്ങോട് സ്വദേശി സിന്ധുവാണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസുകളിൽ പ്രതിയാണ് പിടിയിലായ സിന്ധു.
മരിച്ച യുവതികളിൽ നിന്ന് സ്വർണം കൈക്കലാക്കിയ ശേഷം സിന്ധു രാജ്യം വിടുകയായിരുന്നു. അമേരിക്കയിൽ മകൾക്കൊപ്പമായിരുന്നു സിന്ധു താമസിച്ചിരുന്നത്. ജീവനൊടുക്കിയ അഞ്ജുവിൽ നിന്ന് 20 ലക്ഷം രൂപയാണ് സിന്ധു കൈക്കലാക്കിയത്. 50 പവൻ സ്വർണം ഐശ്വര്യയിൽ നിന്നും വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് പൊലീസ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈൽ ഫോണിൽ നിന്നും വിഴിഞ്ഞം പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചെന്നാണ് വിവരം. സിന്ധുവിനെതിരെ കൂടുതൽ പേർ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.