ഒരു കുഞ്ഞിനായുള്ള 38 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ 63-ാം വയസ്സിൽ ആദ്യമായി അമ്മയായി ഒരു വനിത

ഒരു കുഞ്ഞിനായുള്ള 38 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ 63-ാം വയസ്സിൽ ആദ്യമായി അമ്മയായി ഒരു വനിത. ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തിയ ഈ അപൂർവ സംഭവം അസർബൈജാനിലാണ് നടന്നത്. മെഡിക്കൽ സയൻസിലെ പ്രമുഖ ഗവേഷകനും പി.എച്ച്.ഡി ബിരുദധാരിയുമായ ഡോ. നതിഗ് മഖ്റമോവ് ആണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്.
​വിവാഹത്തിന് ശേഷം 38 വർഷമായി ഒരു കുഞ്ഞിനായി ഈ ദമ്പതികൾ പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. പ്രായം അമ്പതും അറുപതും കടന്നിട്ടും തങ്ങളുടെ സ്വപ്നം ഉപേക്ഷിക്കാൻ അവർ തയാറായില്ല. വർഷങ്ങളോളം നീണ്ടുനിന്ന വിവിധ തരത്തിലുള്ള വന്ധ്യതാ ചികിത്സകൾക്കൊടുവിലാണ് ആധുനിക റീപ്രൊഡക്റ്റീവ് മെഡിസിൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവർക്ക് വിജയം കാണാൻ സാധിച്ചത്.
​ഈ വിജയത്തെക്കുറിച്ച് ഡോ. നതിഗ് മഖ്റമോവ് കുറിച്ച വാക്കുകൾ ഇങ്ങനെയാണ്. 'സർവ്വശക്തന്റെ അനുഗ്രഹത്താൽ ഞങ്ങൾ ആ ചികിത്സ വിജയകരമായി പൂർത്തിയാക്കി. 38 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ 63 വയസ്സുള്ള ആ അമ്മ ഒടുവിൽ തന്റെ കുഞ്ഞിനെ കൈകളിൽ ഏന്തിയിരിക്കുകയാണ്. ഈ ചികിത്സ വിജയിച്ചതിലും, അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിലും ദൈവത്തിന് നന്ദി പറയുന്നു. പ്രസവത്തിന് ശേഷം അമ്മയുടെയും നവജാത ശിശുവിന്റെയും ആരോഗ്യനില പൂർണ്ണമായും തൃപ്തികരമാണെന്നും ഡോക്ട‌ർ അറിയിച്ചു.
​സാധാരണയായി 60 വയസ്സിന് ശേഷം സ്ത്രീകൾ പ്രസവിക്കുന്നത് ലോകത്ത് തന്നെ അതീവ അപൂർവമായ കാര്യമാണ്. ആധുനിക അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (Assisted Reproductive Technologies - ART) അല്ലെങ്കിൽ ഐ.വി.എഫ് (IVF) ചികിത്സയിലൂടെയാണ് ഇത്തരം പ്രായത്തിൽ ഗർഭധാരണം സാധ്യമാക്കുന്നത്.
​ഈ വാർത്ത പുറത്തുവന്നതോടെ അസർബൈജാനിലും അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. ഇതൊരു യഥാർത്ഥ അത്ഭുതമാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും ഈ സംഭവത്തെ വിശേഷിപ്പിച്ചത്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നും, ശാസ്ത്രത്തിന്റെ വളർച്ചയും മനുഷ്യന്റെ ദൃഢനിശ്ചയവും ചേർന്നപ്പോൾ ഒരു കുടുംബത്തിന്റെ നാല് പതിറ്റാണ്ടത്തെ കണ്ണീരാണ് സന്തോഷത്തിന് വഴിമാറിയതെന്നുമാണ് കമൻറുകൾ. കുഞ്ഞിനും അമ്മക്കും ആരോഗ്യകരവും സന്തോഷപ്രദവുമായ ഒരു ജീവിതം ആശംസിക്കാം