ഫിഫ ലോകകപ്പ് 2026: പരാഗ്വേയെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ

ഫിഫ ലോകകപ്പിലെ ഇന്ന് നടന്ന പ്രീക്വാർട്ടർ ഫൈനലിൽ പരാഗ്വേയെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ഫിലാഡൽഫിയയിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് തടിതപ്പിയത്. ടൂർണമെന്റിലൂടനീളം എതിരാളികളെ തങ്ങളുടെ അക്രമണ ശൈലി കൊണ്ട് തകർത്ത് ഫ്രാൻസ് പക്ഷെ ഇന്ന് പരാഗ്വേയുടെ പോരാട്ടവീര്യത്തിനു മുന്നിൽ നന്നായി വിയർത്തു. പലപ്പോഴും മാന്യതയുടെ അതിരുകൾ ലംഘിച്ച കളിയിൽ രണ്ടാം പകുതിയിൽ കിലിയൻ എംബപ്പേ നേടിയ പെനാൽറ്റി ഗോളോടെയാണ് ഫ്രാൻസ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്വാർട്ടർഫൈനലിൽ മോറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ.
കളിയുടെ തുടക്കം മുതൽ ഫ്രാൻസ് ആക്രമിച്ചു മുന്നേറാൻ ശ്രമിച്ചെങ്കിലും പരാഗ്വേയുടെ കരുത്തുറ്റ പ്രതിരോധനിരയ്ക്ക് മുന്നിൽ നന്നായി വിയർത്തു. കഴിഞ്ഞ മത്സരത്തിൽ ജർമനിയെ തകർത്ത ആത്മവിശ്വാസത്തിൽ വന്ന അവർ ആദ്യ പകുതിയിൽ ഫ്രഞ്ച് മുന്നേറ്റനിരയെ പിടിച്ചു കെട്ടി. എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് കൂടുതൽ ആക്രമണോത്സുകത കാട്ടിയതോടെ പരാഗ്വേ സമ്മർദ്ധത്തിലായി. കളിയുടെ 69ആം മിനുട്ടിൽ ഫ്രഞ്ച് താരം ഡിസയർ ഡൗവിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിനെ തുടർന്ന് വി എ ആർ പെനാൽറ്റി വിധിച്ചു. പെനാൽറ്റി എടുത്ത നായകൻ എംബാപ്പേയ്ക്ക് പിഴച്ചില്ല. ടൂർണമെന്റിലെ തന്റെ ഏഴാം ഗോൾ അടിച്ച എംബപ്പേ ഇതോടെ ഇത്തവണത്തെ ഗോൾവേട്ടക്കാരിൽ ഏഴു ഗോളുമായി മെസ്സിക്ക് ഒപ്പമെത്തി.