ഇതിഹാസതാരങ്ങളായ റൊണാൾഡോയും ലൂക്ക മോഡ്രികും പരസ്പരം കൊമ്പുകോർക്കുമ്പോൾ മത്സരത്തിന്റെ അവസാനം അവരിൽ ഒരാൾ കണ്ണീരോടെ ഒരു പക്ഷെ അവസാനമായി കാലം വിടുമെന്ന അറിവ് മത്സരത്തെ ഏറെ വൈകാരികമാക്കിയിരുന്നു.കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ചത് പറങ്കിപ്പടയാണ്, അതേസമയം ക്രൊയേഷ്യ പ്രതിരോധത്തിലൂന്നി എതിരാളികളെ നേരിട്ടു. എന്നാൽ പതിയെ അവർ താളം കണ്ടെത്തിയതോടെ മത്സരം ആവേശകരമായി. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിൽ മത്സരം കടുത്തു.
കളിയുടെ 53ആം മിനുട്ടിൽ ക്രോയേഷ്യ റൊണാൾഡോയെയും സംഘത്തെയും ഞെട്ടിച്ചു. തുടർച്ചായി രണ്ടു അക്രമണങ്ങളിലൂടെ പറങ്കികളെ പ്രതിരോധത്തിലാക്കിയ അവർ വെറ്ററൻ താരം ഇവാൻ പെരിസിക്കിലൂടെ മുന്നിലെത്തി. തൊട്ടുപിന്നാലെ വ്ലാസിച്ചിലൂടെ ക്രോയേഷ്യ ലീഡ് ഇരട്ടിപ്പിച്ചുവെന്ന് തോന്നിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. മത്സരം ക്രോയേഷ്യ വരുതിയിലാക്കി എന്ന് തോന്നിയ ഘട്ടത്തിൽ റൊണാൾഡോ കളിയുടെ ഗതി മാറ്റി. കളിയുടെ 68ആം മിനുട്ടിൽ ടീമിന് ലഭിച്ച പെനാൽറ്റി താരം വലയിലെത്തിച്ചതോടെ ഇരു ടീമുകലും ഒപ്പത്തിനൊപ്പമായി. ഈ ഗോളോടെ ടൂർണമെന്റിന്റെ ചരിത്രത്തിൽ തന്നെ നോക്ക് ഔട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി റൊണാൾഡോ മാറി. തന്റെ ആറാമത് ലോകകപ്പ് കളിക്കുന്ന താരത്തിന്റെ നോക്ക് ഔട്ട് ഘട്ടത്തിലെ ആദ്യത്തെ ഗോൾ കൂടിയായിരുന്നു ഇത്.
