കഴിഞ്ഞ തിങ്കളാഴ്ച (ജൂണ്‍ 13) മറ്റൊരു മൃതദേഹം സംസ്‌കരിക്കുന്നതിനായി പള്ളിയിലെ കല്ലറ തുറന്നപ്പോഴാണ് കരിക്കോട്ടക്കരി പോലീസിനെയും പള്ളി അധികൃതരെയും ഒരുപോലെ ഞെട്ടിച്ച ആ കാഴ്ച കണ്ടത്. പെട്ടിയില്‍ അടക്കം ചെയ്ത സാധാരണ മൃതദേഹത്തിന് പുറമെ, ദുരൂഹ സാഹചര്യത്തില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മറ്റൊരു ശരീരം കൂടി കല്ലറയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതോടെ പള്ളി അധികൃതര്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച പോലീസ് താല്കാലികമായി കല്ലറ വീണ്ടും അടച്ച് സെമിത്തേരി പൂട്ടിയിരിക്കുകയാണ്.
മാറിയ നമ്പറുകളും മരണ രജിസ്റ്ററും; അന്വേഷണം സങ്കീര്‍ണ്ണം
പള്ളിയിലെ 38-ാം നമ്പര്‍ കല്ലറയിലാണ് ഈ ദുരൂഹ മൃതദേഹം കണ്ടെത്തിയത്. സാധാരണഗതിയില്‍ ക്രൈസ്തവ ആചാരപ്രകാരം മൃതദേഹങ്ങള്‍ പായയില്‍ പൊതിഞ്ഞ് കല്ലറകളില്‍ അടക്കം ചെയ്യാറില്ല. ഈ ഒരു അസ്വാഭാവികത തന്നെയാണ് ഇതൊരു കൊലപാതകമോ അല്ലെങ്കില്‍ തെളിവ് നശിപ്പിക്കാനായി ആരെങ്കിലും രഹസ്യമായി തള്ളിയതോ ആകാം എന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.
എന്നാല്‍, അന്വേഷണം അത്ര എളുപ്പമാകില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുടുംബ കല്ലറ ഇല്ലാത്ത ഈ പള്ളിയില്‍ 2019-ല്‍ സെമിത്തേരി നവീകരിച്ചിരുന്നു. നവീകരണത്തിന് ശേഷം കല്ലറകള്‍ക്ക് പുതിയ ക്രമനമ്പറുകളാണ് നല്‍കിയത്. പഴയ നമ്പറുകളില്‍ പലതിനും മാറ്റം സംഭവിച്ചതോടെ കല്ലറകളുടെ നമ്പറുകളെച്ചൊല്ലി വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇതോടെ പള്ളിയിലെ രജിസ്റ്റര്‍ പ്രകാരം ഈ കല്ലറയില്‍ കൃത്യമായി ആരെയാണ് അടക്കിയതെന്ന് കണ്ടെത്താന്‍ പോലീസിന് കടുത്ത തടസ്സങ്ങള്‍ നേരിടുന്നുണ്ട്.
93 കുടുംബങ്ങളിലേക്ക് അന്വേഷണം; പോലീസ് സാന്നിധ്യത്തില്‍ പരിശോധന
സ്ഥലത്തില്ലാതിരുന്ന ഇടവക വികാരി ഫാ. ജില്‍ബെര്‍ട്ട് കൊന്നയില്‍ തിരിച്ചെത്തിയതോടെ പള്ളിയിലെ മരണ രജിസ്റ്ററുകള്‍ കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇടവക സെമിത്തേരിയില്‍ ഇതുവരെ അടക്കം ചെയ്ത 93 പേരുടെ ബന്ധുക്കളുമായി നേരിട്ട് സംസാരിച്ച് വ്യക്തത വരുത്താനാണ് പള്ളി കമ്മിറ്റിയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി കരിക്കോട്ടക്കരി എസ്.എച്ച്.ഓ: ആര്‍.എന്‍. പ്രശാന്ത്, എസ്.ഐ: എം.ജെ. ബെന്നി എന്നിവര്‍ കഴിഞ്ഞദിവസം പള്ളിയിലെത്തി. ഈ കല്ലറയില്‍ തങ്ങളുടെ ബന്ധുക്കളാകാം അടക്കപ്പെട്ടിട്ടുള്ളത് എന്ന് സംശയം പ്രകടിപ്പിച്ച ചില കുടുംബാംഗങ്ങളെ പോലീസ് സാന്നിധ്യത്തില്‍ സെമിത്തേരിയില്‍ എത്തിച്ചു പരിശോധന നടത്തി. എന്നാല്‍, 38-ാം നമ്പര്‍ കല്ലറയില്‍ ഉള്ളത് ഇവരുടെ ബന്ധുക്കളുടെ മൃതദേഹമല്ല എന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
യഥാര്‍ത്ഥ്യം പുറത്തുവരണമെന്ന് ഇടവക വികാരി
കല്ലറ തുറന്നപ്പോള്‍ അസ്വാഭാവികത കണ്ടയുടന്‍ തന്നെ ഉത്തരവാദിത്തത്തോടെ പോലീസിനെ വിവരമറിയിച്ചിരുന്നതായി ഇടവക വികാരി ഫാ. ജില്‍ബെര്‍ട്ട് കൊന്നയില്‍ പറഞ്ഞു. ജൂണ്‍ 13-ന് പുതിയൊരു സംസ്‌കാരത്തിനായി കല്ലറ തുറക്കുമ്പോള്‍ പള്ളി ജീവനക്കാരും ബന്ധുക്കളുമടക്കം ആറുപേര്‍ സ്ഥലത്തുണ്ടായിരുന്നു. സംശയകരമായ രീതിയില്‍ മറ്റൊരു ശരീരം കണ്ടയുടന്‍ കല്ലറ സ്ലാബിട്ട് മൂടുകയും, മൃതദേഹം മറ്റൊരു കല്ലറയിലേക്ക് മാറ്റുകയുമാണുണ്ടായത്. തുടര്‍ന്ന് അതിരൂപതയെയും പൊലീസിനെയും വിവരമറിയിച്ചു. സംഭവത്തിന്റെ യഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ പോലീസുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മരണ രജിസ്റ്ററുകളിലെ വിവരങ്ങള്‍ പൂര്‍ണ്ണമായി ഒത്തുനോക്കിയ ശേഷം ലഭ്യമാകുന്ന വസ്തുതകളെ അടിസ്ഥാനമാക്കി ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്ത് വിപുലമായ അന്വേഷണം നടത്താനാണ് കരിക്കോട്ടക്കരി പോലീസിന്റെ തീരുമാനം. സിനിമാക്കഥകളെ വെല്ലുന്ന ഈ കല്ലറ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ പോലീസിന് ശാസ്ത്രീയ പരിശോധനകളടക്കം വലിയ രീതിയിലുള്ള അന്വേഷണ വഴികളിലേക്ക് കടക്കേണ്ടി വരും.
