*'മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം' എന്ന പേരില്‍ വാട്‌സാപ്പില്‍ വരുന്ന ആ ലിങ്ക് വ്യാജമാണ്! ലിങ്കില്‍ തൊട്ടവര്‍ക്ക് അക്കൗണ്ട് കാലിയായി 'പണികിട്ടി'! ജാഗ്രതൈ, കെണിയില്‍ വീഴരുതെന്ന് മില്‍മ; സൈബര്‍ സെല്ലില്‍ പരാതി*

സാമൂഹ്യ മാധ്യമങ്ങളിലൂടെ മില്‍മയുടെ പേരില്‍ വ്യാപ്തമായി പ്രചരിക്കുന്ന ആകര്‍ഷകമായ സമ്മാന പദ്ധതി സന്ദേശങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. 'മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം' എന്ന വ്യാജേന പ്രത്യേക വെബ് ലിങ്കുകള്‍ സഹിതമാണ് വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വഴി തട്ടിപ്പ് സന്ദേശങ്ങള്‍ വ്യാപകമായി പടരുന്നത്. ഇത്തരം വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് പൊതുജനങ്ങള്‍ ആരും തന്നെ കെണിയില്‍ വീഴരുതെന്നും കബളിക്കപ്പെടാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും മില്‍മ മാനേജ്‌മെന്റ് കര്‍ശന മുന്നറിയിപ്പ് നല്‍കി.

വാട്സ്ആപ്പില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും, അതിന് പിന്നാലെ ചോദിച്ച വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറുകയും ചെയ്ത ചിലര്‍ക്ക് വലിയ രീതിയില്‍ പണം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പണം നഷ്ടമായെന്ന് കാണിച്ച് ഇരകളായവര്‍ നേരിട്ട് മില്‍മയ്ക്ക് പരാതി നല്‍കിയതോടെയാണ് ഔദ്യോഗിക വിശദീകരണവുമായി അധികൃതര്‍ അടിയന്തരമായി രംഗത്തെത്തിയത്. നിലവില്‍ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയും വ്യക്തികള്‍ വഴിയും ഈ തട്ടിപ്പ് ലിങ്ക് വലിയ തോതില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ മില്‍മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇത് വ്യാജമാണെന്നും ആരും ഇത്തരം ലിങ്കുകള്‍ മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. 46 വര്‍ഷത്തെ നീണ്ട പാരമ്പര്യമുള്ള മില്‍മയുടെ വിപണിയിലെ വിശ്വാസ്യതയെ തകര്‍ക്കാനും ബ്രാന്‍ഡ് നാമം ഉപയോഗിച്ച് പൊതുജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യാനുമാണ് തട്ടിപ്പുകാര്‍ ഇതിലൂടെ ശ്രമിക്കുന്നത്.


പൊതുജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങളും ലിങ്കുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും അടിയന്തരമായി നീക്കം ചെയ്യാനുള്ള നിയമനടപടികള്‍ ആരംഭിച്ചതായി മില്‍മ അറിയിച്ചു. സൈബര്‍ തട്ടിപ്പിനെതിരെ ശക്തമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മില്‍മ അധികൃതര്‍ പോലീസിനും സൈബര്‍ സെല്ലിനും ഔദ്യോഗികമായി പരാതി കൈമാറിയിട്ടുണ്ട്. ഔദ്യോഗികമായ അറിയിപ്പുകള്‍ ഇല്ലാതെ വരുന്ന ഇത്തരം ലിങ്കുകളോട് പൊതുജനങ്ങള്‍ അകലം പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.