ലോകകപ്പിലെ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തിരുത്തിയെഴുതി അര്‍ജന്റീന താരം ലിയോണല്‍ മെസി. അള്‍ജീരിയക്കെതിരെ മെസി ഹാട്രിക് തികച്ച് ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്തി.16 ഗോളുകളാണ് ഇരുവരുടെയും പേരിലുള്ളത്. നേരത്തെ നടന്ന മത്സരത്തില്‍ മെസിയെ മറികടന്ന് മുന്നിലെത്തിയ എംബാപ്പെയെയും ഹാട്രിക്കോടെ മെസി പിന്നിലാക്കി. കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസി സ്‌കോര്‍ ചെയ്തത്.
അർജന്റീനയ്ക്കായി 200-ാം മത്സരം കളിക്കാനിറങ്ങിയ മെസി വല നിറച്ചപ്പോൾ ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് വിജയതുടക്കം. അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽബിസെലെസ്റ്റെകൾ തകർത്തത്. ഹാട്രിക് ഗോൾ നേട്ടത്തോടെ ലോകകപ്പ് ഗോൾ വേട്ടക്കാരിൽ ഒന്നാമതെത്താനും മെസ്സിക്ക് സാധിച്ചു.
17-ാം മിനിറ്റിൽ ഡി പോളിന്റെ മനോഹരമായ പാസ്സിൽ നിന്ന് മെസ്സിയുടെ ആദ്യ ഗോൾ പിറന്നത്. മെസ്സിയുടെ കാലിൽ നിന്ന് വെടിയുണ്ട പോലെ പാഞ്ഞ പന്ത് അൾജീരിയൻ ഗോളി ലൂക്ക സിദാന്റെ കൈകളിലുരസി വലയുടെ ടോപ് കോർണറിലേക്ക്. 60-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ രണ്ടാം ഗോൾ. 76-ാം മിനിറ്റിൽ മൂന്നാം ഗോളോടെ മെസി തന്റെ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോർഡിൽ ക്ലോസെക്കൊപ്പവും മെസി എത്തി.
ഹാട്രിക് ഗോളിന് പിന്നാലെ 79-ാം മിനിറ്റിൽ മെസിയെ പിൻവലിച്ച് നിക്കോ പാസിനെ അർജന്റീന കളത്തിലിറക്കി.
