കഴിഞ്ഞ ജൂൺ 16-ന് ഉച്ചയ്ക്ക് 12 മണിയോടെ തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷന് സമീപമാണ് മനസ്സാക്ഷിയെ തൊട്ട ഈ സംഭവം നടന്നത്. പതിവുപോലെ സൈക്കിളിൽ ചായ വിതരണം നടത്തുന്നതിനിടയിലാണ് വലിയൊരു ശബ്ദവും നിലവിളിയും ഷാജി കേൾക്കുന്നത്. ഓടിച്ചെന്നപ്പോൾ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി വണ്ടിയുടെ മുൻചക്രത്തിനടിയിൽ പെട്ടുകിടക്കുന്നതാണ് കണ്ടത്. ഓടിക്കൂടിയവർക്കൊപ്പം ചേർന്ന് ഇവരെ പുറത്തെടുത്തപ്പോൾ, വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഷാജി താൻ ഉടുത്തിരുന്ന മുണ്ടഴിച്ച് ആ സ്ത്രീയുടെ ശരീരം മറയ്ക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ചോറ്റാനിക്കര എരുവേലി സ്വദേശിനി ഷീജാ ജോർജിനെ (52) ഉടൻ തന്നെ ഓട്ടോയിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ മുണ്ടില്ലാതെ റോഡിൽ നിന്ന ഷാജിക്ക് സമീപത്തെ തുണിക്കടയുടമ പുതിയ മുണ്ട് നൽകി. തുടർന്ന് ആ മുണ്ടുടുത്ത് ഷാജി വീണ്ടും തന്റെ ചായക്കച്ചവടവുമായി മുന്നോട്ടുപോയി.
