ക്ഷീരവികസനത്തിന് 102 കോടി: സംസ്ഥാനത്തെ ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. അടുത്ത 3 വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉത്പാദനം 1 കോടി ലിറ്ററാക്കി ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തീരദേശ മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി തുക 75 രൂപയാക്കി ഉയർത്തി. വനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാർപ്പിട പദ്ധതി ബജറ്റിൽ വിഭാവനം ചെയ്യുന്നു. ടൂറിസം മേഖലയുടെ സമഗ്രമായ വളർച്ചയ്ക്കായി 325 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.
ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമായി മാറ്റും. പരിസ്ഥിതിയിൽ ഊന്നിയുള്ള വൈവിധ്യവത്കരണവും സ്മാർട്ട് ടൂറിസം ആപ്പുകളുടെ വികസനവും ഈ മേഖലയിൽ നടപ്പിലാക്കും. ഹൗസ് ബോട്ടുകളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനായി ആലപ്പുഴയിൽ പ്രത്യേക ഹൗസ് ബോട്ട് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും. ഒപ്പം ചരിത്ര പ്രാധാന്യമുള്ള മുസിരിസ് പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികൾ കൊണ്ടുവരും.
