ജനമനസ്സുകള്‍ കീഴടക്കാന്‍ കൈകോര്‍ത്ത് രാഹുലും വിജയിയും

ചെന്നൈ: ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവായ നടന്‍ സി ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിജയ്യിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഒപ്പം 9 മന്ത്രിമാരും ചുമതലയേല്‍ക്കും. ഇതോടെ 59 വര്‍ഷത്തിന് ശേഷം ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാതെ ഒരു സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ അധികാരമേല്ക്കുകയാണ്.

1967 ന് ശേഷം ആദ്യമായി കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ മന്ത്രിസഭയുടെ ഭാ?ഗമാകും. കോണ്‍ഗ്രസില്‍ നിന്ന് നിയമസഭാ കക്ഷി നേതാവ് എസ് രാജേഷ് കുമാര്‍, പി വിശ്വനാഥന്‍ എന്നിവരാണ് മന്ത്രിമാരാകുക. ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പങ്കെടുത്തു. 
പിന്തുണ നല്‍കിയ പാര്‍ട്ടികളുടെ നേതാക്കളെയും കൂട്ടി നാലാം തവണ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട വിജയ് പിന്തുണക്കത്തുകള്‍ കൈമാറി. ബുധനാഴ്ചയ്ക്കകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം.