പുലർച്ചെ 3.47-ഓടെയാണ് തീപിടിത്തത്തെക്കുറിച്ചുള്ള വിവരം അധികൃതർക്ക് ലഭിക്കുന്നത്. ഉടൻ തന്നെ അഗ്നിശമന സേനയുടെ 14 യൂണിറ്റുകൾ സ്ഥലത്തെത്തി. അപ്പോഴേക്കും തീ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് പടർന്നിരുന്നു. ഏകദേശം രണ്ട് മണിക്കൂർ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയത്.
കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന 15 പേരെ രക്ഷാസേന പുറത്തെത്തിച്ചു. കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് അഞ്ച് പേരുടെയും പടിക്കെട്ടുകളിൽ നിന്ന് മൂന്ന് പേരുടെയും ഒന്നാം നിലയിൽ നിന്ന് ഒരാളുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, എയർ കണ്ടീഷണർ (AC) പൊട്ടിത്തെറിച്ചതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. വലിയ സ്ഫോടന ശബ്ദത്തിന് പിന്നാലെയാണ് തീ പടർന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
"വലിയൊരു സ്ഫോടന ശബ്ദമാണ് ആദ്യം കേട്ടത്. പിന്നാലെ കെട്ടിടത്തിൽ തീ പടർന്നു പിടിച്ചു." - ഒരു ദൃക്സാക്ഷി പറഞ്ഞു. രണ്ട് കുടുംബങ്ങൾ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും നാലഞ്ചുപേരെ കാണാനില്ലെന്നും പ്രദേശവാസികൾ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഷാഹ്ദാര ഡിസിപി രാജേന്ദ്ര പ്രസാദ് മീനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് വിശദമായ പരിശോധന നടത്തുന്നുണ്ട്. കെട്ടിടത്തിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നുവോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്
