മക്ക: ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ നാളെ നടക്കുന്ന ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമത്തിനായി സുബ്ഹി നിസ്‌കാര ശേഷം മക്കയില്‍നിന്ന് അറഫാത്തിലേക്ക് നീങ്ങും. ഞായറാഴ്ച വൈകീട്ട് മുതല്‍ മിന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ഇത്തവണ 162 രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് ഹജ്ജിനെത്തിയിട്ടുള്ളത്.
സൗദിയിലടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ചയാണ് ബലിപെരുന്നാള്‍. ഇത്തവണ 15 ലക്ഷത്തിലധികം വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിര്‍വഹിക്കാന്‍ സൗദിയില്‍ എത്തിയത്. എല്ലാ ആഭ്യന്തര തീര്‍ഥാടകരും തിങ്കളാഴ്ച വൈകിട്ടോടെ എത്തും. ചൊവ്വാഴ്ച പകല്‍ അറഫയില്‍ പ്രാര്‍ഥനയില്‍ കഴിയുന്ന തീര്‍ഥാടകര്‍ അസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങും. രാത്രി അവിടെ അന്തിയുറങ്ങി ബുധനാഴ്ച രാവിലെ വീണ്ടും മിനായില്‍ തിരിച്ചെത്തി മൂന്ന് ദിവസത്തെ രാപ്പാര്‍പ്പും ബലി കര്‍മവും ജംറകളിലെ കല്ലേറും പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് സമാപനമാകും.
ഇന്ത്യയില്‍ നിന്ന് ഇത്തവണ 1,22,518 തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കാനെത്തിയത്. ഇതില്‍ 20,000 പേര്‍ കേരളത്തില്‍ നിന്നാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കേരളത്തിലെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി എത്തിയ 13,194 പേരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി എത്തിയവരും ഇതില്‍ ഉള്‍പ്പെടും. ഇത്തവണ പുരുഷ തുണയില്ലാതെ (മഹ്റം ഇല്ലാതെ) 4,200 ഓളം വനിതാ തീര്‍ഥാടകര്‍ ഹജ്ജിനെത്തിയിട്ടുണ്ട്. ഹജ്ജ് സുഗമമാക്കാനായി വിപുലമായ സൈനിക, സുരക്ഷാ, മെഡിക്കല്‍ സന്നാഹങ്ങളാണ് സൗദി ഒരുക്കിയിട്ടുള്ളത്. കടുത്ത ചൂടില്‍നിന്ന് തീര്‍ഥാടകര്‍ക്ക് സുരക്ഷ ഒരുക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
