കേരളത്തിന്റെ പതിമൂന്നാമത് നിയുക്ത മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ

കേരളത്തിന്റെ പതിമൂന്നാമത് നിയുക്ത മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചെയ്യുക. 

പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ ഇടത് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 102 സീറ്റുകളുടെ വമ്പിച്ച ഭൂരിപക്ഷവുമായാണ് യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തുന്നത്. '100 സീറ്റില്‍ കുറഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും' എന്ന് വി.ഡി. സതീശന്‍ വെല്ലുവിളിച്ചിരുന്നു. യു.ഡി.എഫിനെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുതല്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ വരെ വിജയത്തിലേക്ക് നയിച്ചത് സതീശന്റെ തന്ത്രങ്ങളായിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അദ്ദേഹം നയിച്ച 'പുതുയുഗ യാത്ര' പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് പടര്‍ത്തിയത്. 'ടീം യു.ഡി.എഫ്' എന്ന സങ്കല്പത്തിലൂടെ മുന്നണിയെ ഒരുമിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

1996 ലാണ് സതീശന്‍ ആദ്യമായി പറവൂരില്‍ മത്സരിക്കാനെത്തുന്നത്. അന്നത്തെ തോല്‍വി വെറും 1016 വോട്ടിന്. തോറ്റിട്ടും പറവൂര്‍ വിട്ടു പോയില്ല. 2001 മുതലിങ്ങോട്ട് വടക്കന്‍ പറവൂരിന്റെ പര്യായമായി. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെ.എം. ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. 2006-ലും 2011-ലും 2016-ലും 2021-ലും പറവൂരില്‍ സതീശ വിജയം ആവര്‍ത്തിച്ചു.

1996-ല്‍ വെറും 1016 വോട്ടിന് പരാജയപ്പെട്ടുകൊണ്ട് തുടങ്ങിയ തന്റെ പാര്‍ലമെന്ററി പോരാട്ടം, ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദവി വരെ അദ്ദേഹത്തെ എത്തിച്ചിരിക്കുന്നു.

കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്. 
മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും വി ഡി സതീശന്‍ നന്ദി അറിയിച്ചു. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ നിയോഗമെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.