അന്ന് തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെ വിറപ്പിച്ചു; പിണറായിയെയും ഞെട്ടിച്ച് സ്റ്റാറായി റഷീദ്

അന്ന് തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെയായിരുന്നെങ്കില്‍ ഇന്നലെ ധര്‍മടത്ത് പിണറായി വിജയനെയും വിറപ്പിക്കുകയായിരുന്നു വി.പി അബ്ദുല്‍ റഷീദ്. ഇവിഎം യന്ത്രത്തിലെ വോട്ട് എണ്ണിത്തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ താരമാകുകയായിരുന്നു യു.ഡി.എഫിലെ യുവനേതാവ് റഷിദ്. ധര്‍മടത്ത് 'മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍' വാര്‍ത്ത ചാനലുകളില്‍ ബ്രേക്ക് ചെയ്ത് തുടങ്ങിയതോടെ പിണറായിയുടെ ഏകാധിപത്യത്തിന് മേല്‍ അടിയേല്‍ക്കുമെന്ന അവസ്ഥയായി. ആറ് പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിയപ്പോഴും പിന്നിലായിരുന്നു പിണറായി വിജയന്‍. വോട്ടെണ്ണുന്ന ഓരോ ഘട്ടത്തിലും കേരളമാകെ ശ്രദ്ധ നേടുന്നതായിരു ന്നു റഷീദിന്റെ മുന്നേറ്റം.

ജില്ലയില്‍ സി.പി.എമ്മിന്റെ സുരക്ഷിത മണ്ഡലമായ ധര്‍മടത്ത് നേതൃത്വത്തെ ഞെട്ടിക്കുന്നതായിരുന്നു ആദ്യമണിക്കൂറുകളിലെ ഫല സൂചനകള്‍. എട്ട് പഞ്ചായ ത്തുകളില്‍ കടമ്പൂര്‍ മാത്രമാണ് യു.ഡി.എഫിനുള്ളത്. എന്നാല്‍ സി.പി.എം ഭരിക്കുന്ന മറ്റ് പഞ്ചായത്തുകളിലും മുന്നേറ്റം തുടരുകയായിരുന്നു റഷീദ്. സി.പി.എം വോട്ടുകളില്‍ തന്നെ വിള്ളല്‍ വീഴ്ത്തകയായിരുന്നു റഷീദിന്റെ മുന്നേറ്റം.

സി.പി.എം ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്താണ് ആദ്യം എണ്ണിക്കഴിഞ്ഞത്. തുടര്‍ന്ന് ആദ്യ ആറ് റൗണ്ടുകളിലും പിണറായി വിജയന്‍ പിന്നിലാകുന്ന അവസ്ഥയായിരുന്നു. കഴിഞ്ഞതവണ പിണറായി വിജയന്‍ മുന്നേറിയ ആദ്യ റൗണ്ടില്‍പോലും പിന്നിലാകുകയായിരുന്നു പല ഘട്ട ങ്ങളിലും. സ്വന്തം പഞ്ചായത്തായ വേങ്ങാട് പോലും പിണറായി വിജയന് മുന്നേറാനായില്ല. ആദ്യറൗണ്ടില്‍ പിണറായി വിജയന്‍ 5008 വോട്ടുകള്‍ നേടിയപ്പോള്‍ റഷീദ് 5741 വോട്ടുകളാണ് നേടിയത്. രണ്ടാം റൗണ്ടില്‍ റഷീദ് 2523 വോട്ടുകളായി ഉയര്‍ത്തി. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ 2077 ആയി മാറി. നാലാം റൗണ്ടിലും റഷീദ് ക്രമാനുഗതമായി മുന്നേറ്റം തുടര്‍ന്നു. നാലാം റൗണ്ട് കഴിയുമ്പോള്‍ റഷീദിന്റെ മുന്നേറ്റം 2812 വോട്ടുകളായിരുന്നു. ആറാം റൗണ്ട് വരെ മുന്നേറ്റം തുടര്‍ന്നെങ്കിലും ഏഴാം റൗണ്ടില്‍ മാത്രമാണ് പിണറായി വിജയന് മുന്നിലെത്താനായത്. 

2016ല്‍ 87329 വോട്ടിനാണ് ധര്‍മടത്ത് പിണറായി വിജയന്‍ വിജയിച്ചത്. 2021ല്‍ ഇത് 95522 ആയും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ അത് 85614 ആയി കുറയുന്ന അവസ്ഥയായിരുന്നു. 19247 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഇത്തവണ ലഭിച്ചത്. അതേസമയം യു.ഡി.എ ഫ് സ്ഥാനാര്‍ത്ഥി റഷിദ് നേടിയത് 66367 വോട്ടുകളാണ്. അഭിഭാഷകനായ വി.പി അബ്ദുല്‍റഷീദ് ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ എം.വി ഗോവിന്ദനെതിരെ മത്സരിച്ചപ്പോള്‍ 70181 വോട്ടുകളാണ് അന്ന് നേടിയത്. 2016ല്‍ മണ്ഡലത്തില്‍ സി.പി.എം ഭൂരിപക്ഷം 40,000 വോട്ടുകളായിരുന്നുവെങ്കില്‍ ഇടത് തരംഗം ആഞ്ഞടിച്ച 2021ല്‍ ഭൂരിപക്ഷം 22,000 ആയി കുറക്കുകയായിരുന്നു റഷിദ്. ഇത്തവണ തളിപ്പറ മ്പില്‍ റഷിദ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ടി.കെ ഗോവിന്ദന് പിന്തുണ നല്‍കാന്‍ യു.ഡി.എഫ് തീരുമാനിച്ചതോടെയാണ് റഷിദിനെ ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരായി മത്സരിപ്പിച്ചത്. തളിപ്പറമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമെങ്കിലും ആറ് വര്‍ഷമായി ധര്‍മടം പൊതുവാച്ചേരിയിലാണ് താമസം. ധര്‍മടത്ത് ഇത്തവണ അത്ഭുതം സംഭവിക്കുമെന്ന് തുടക്കം മുതല്‍ റഷീദ് പറഞ്ഞിരുന്നു. എന്നാല്‍ വിജയം കാണാനായില്ലെങ്കിലും പിണറായി വിജയനെപോലെ സി.പി.എമ്മിലെ കരുത്തനെ വിറപ്പിക്കാന്‍ സാധിച്ചതോടെ സ്റ്റാറാകുകയായിരുന്നു ഈ യുവ നേതാവ്.