ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കുമെന്ന് എം കെ സ്റ്റാലിന്‍

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ പിന്തുണ തേടിയുള്ള ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) നീക്കം ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തള്ളി.

234 അംഗ നിയമസഭയിൽ 118 എന്ന കേവലഭൂരിപക്ഷം നേടാൻ ഒരു പാർട്ടിക്കോ സഖ്യങ്ങൾക്കോ കഴിയാതെ വന്നതോടെയാണ് ദീർഘകാല എതിരാളികളായ ഡിഎംകെയെ എഐഎഡിഎംകെ സമീപിച്ചത്. എന്നാൽ ഈ നിർദ്ദേശം തള്ളിക്കളഞ്ഞ ഡിഎംകെ നേതൃത്വം, പ്രതിപക്ഷത്തിരിക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. 

ജനവിധിക്ക് എതിരായി പ്രവർത്തിക്കാൻ താല്പര്യമില്ലാത്തതിനാൽ പ്രതിപക്ഷത്ത് ഇരിക്കാൻ ഡിഎംകെ ഉറച്ച തീരുമാനമെടുത്തുവെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. തങ്ങൾ പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് ജനഹിതമെന്നും അത് അംഗീകരിക്കുമെന്നും ഡിഎംകെ ലോക്സഭാ എംപി കലാനിധി വീരസ്വാമി ആവർത്തിച്ചു.

ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള സാധ്യത ഇല്ലാതായതോടെ വിജയ് തന്നെ മുഖ്യമന്ത്രിയാവും എന്നുറപ്പായി. കോൺഗ്രസിലെ അഞ്ച് എംഎൽഎമാരുടേതടക്കം 112 പേരുടെ പിന്തുണയുമായി വിജയിൻ്റെ ടിവികെ സർക്കാർ രൂപീകരണത്തിന് ശ്രമം നടത്തിയെങ്കിലും ആറു പേരുടെ ഒപ്പ് കൂടി വേണമെന്നാവശ്യപ്പെട്ട് ഗവർണർ മടക്കിയിരുന്നു. ഇതോടെ ചെറുകക്ഷികളെ കൂടെ നിർത്താൻ ആണ് വിജയിൻ്റെ ശ്രമം.