160 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ചെന്നൈ 18.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കി.
ക്യാപ്റ്റൻ റിതുരാജ് ഗെയ്ക്‍വാദ് 67ഉം കാർത്തിക് ശർമ 54ഉം റൺസുമായി പുറത്താകാതെ നിന്നു. സഞ്ജു സാംസൺ 11 റൺസിന് മടങ്ങി.
ഒമ്പത് കളികളിൽ രണ്ട് ജയം മാത്രമുള്ള മുംബൈയുടെ നോക്കൗട്ട് പ്രതീക്ഷകൾ മങ്ങി.
20 ഓവറിൽ ഏഴ് വിക്കറ്റിനാണ് മുംബൈ 159 റൺസെടുത്തത്. ചെപ്പോക്കിൽ ടോസ് നേടി ബാറ്റ് ചെയ്യാനുള്ള ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തീരുമാനം തുടക്കത്തിലേ പാളിയപ്പോൾ നമൻ ധിറിന്റെ (37 പന്തിൽ 57) അർധ ശതകം മുംബൈക്ക് ആശ്വാസമായി.
രണ്ടാം ഓവറിൽ സ്കോർ ബോർഡിൽ ഒരു റൺ മാത്രം നിൽക്കെ മുംബൈക്ക് തിരിച്ചടി നൽകി ഓപണർ വിൽ ജാക്സ് (1) പുറത്ത്. തന്റെ പ്രഥമ ഓവറിലെ ആദ്യ പന്തിൽത്തന്നെ കംബോജാണ് ജാക്സിനെ രാമകൃഷ്ണ ഘോഷിന്റെ കൈകളിലെത്തിച്ചത്. രണ്ടാം വിക്കറ്റിൽ ഓപണർ റയാൻ റിക്കിൾടണിനൊപ്പം ധിർ പിടിച്ചുനിന്നതോടെ മുംബൈ കരകയറിത്തുടങ്ങി. ഏഴാം ഓവറിൽ നൂർ അഹ്മദ് ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തിൽ 37 റൺസെടുത്ത റിക്കിൾടണിനെ ഉർവിൽ പട്ടേൽ പിടിച്ചു. സ്കോർ രണ്ടിന് 59. സൂര്യകുമാർ യാദവ് 12 പന്തിൽ 21 റൺസ് ചേർത്ത് 11ാം ഓവറിൽ ഘോഷിന് വിക്കറ്റ് സമ്മാനിച്ചു. 99ലാണ് മൂന്നാമൻ മടങ്ങിയത്. തിലക് വർമയെ (5) നൂർ പറഞ്ഞുവിട്ടത് മുംബൈക്ക് മറ്റൊരു ആഘാതം സമ്മാനിച്ചു. ഒരറ്റത്ത് പൊരുതിയ ധിർ 17ാം ഓവറിൽ പുറത്തായി.
