വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ പണി പോയി, ശിഷ്‌ടകാലം ഇനി ജയിലിൽ കഴിയാം; സർക്കാർ ഫണ്ട് സ്വന്തം പോക്കറ്റിലാക്കിയ കേസിൽ 45 വർഷം കഠിനതടവ് ശിക്ഷ

വിതുര ഗ്രാമപഞ്ചായത്തിലെ മുന്‍ വില്ലേജ് എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസറായ എസ്.ജി ദിനുവിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ വിജിലന്‍സ് കോടതി 45 വര്‍ഷം കഠിന തടവിനും 6,35,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. സര്‍ക്കാര്‍ പദ്ധതികളിലെ 13.80 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തതിനാണ് ശിക്ഷ
തിരുവനന്തപുരം: ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ വില്ലേജ് എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസറെ വിജിലന്‍സ് കോടതി കഠിന തടവിനും പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം വിതുര ഗ്രാമപഞ്ചായത്തിലെ മുന്‍ വിഇഒയും നെട്ടയം സ്വദേശിയുമായ എസ്.ജി ദിനുവിനെയാണ് (41) തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജ് എ. മനോജ് 45 വര്‍ഷം കഠിന തടവിനും 6,35,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. 2012 - 15 കാലഘട്ടത്തില്‍ വിതുര പഞ്ചായത്തില്‍ വില്ലെജ് എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസറായിരിക്കെ വിവിധ വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്നും 13,80,000 രൂപ ദിനു സ്വന്തം ആവശ്യങ്ങള്‍ക്കായി തട്ടിപ്പ് നടത്തുകയായിരുന്നു