റെക്കാർഡ് ഭൂരിപക്ഷവുമായി കുഞ്ഞാലിക്കുട്ടി.,മുസ്‌ലിം ലീഗിന് ചരിത്ര വിജയം: 27-ല്‍ 22 സീറ്റുകളിലും വിജയക്കൊടി


സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളുടെ നിര്‍ണ്ണായക സ്വാധീനം ഒരിക്കല്‍ കൂടി ഉറപ്പിച്ചുകൊണ്ട് മുസ്ലിം ലീഗ്. മത്സരിച്ച 27 സീറ്റുകളില്‍ 22 എണ്ണത്തിലും വിജയിച്ച പാര്‍ട്ടി, തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം പാര്‍ട്ടി നായകന്‍ പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് 85,327 വോട്ടുകളുടെ സര്‍വ്വകാല റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. പേരാമ്പ്രയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ അട്ടിമറിച്ച് ഫാത്തിമ തഹിലിയ സഭയിലെത്തുന്ന ആദ്യ ലീഗ് വനിതാ പ്രതിനിധിയായിമാറുകയാണ്.

മലപ്പുറം ജില്ലയില്‍ മത്സരിച്ച 12-ല്‍ 12 സീറ്റുകളും ലീഗ് തൂത്തുവാരുകയാണുണ്ടായത്. താനൂര്‍ മണ്ഡലം 10 വര്‍ഷത്തിന് ശേഷം പി.കെ. നവാസിലൂടെ തിരിച്ചുപിടിക്കാനും യുഡിഎഫിനായി. അതേസമയം തിരൂരില്‍ മന്ത്രി വി. അബ്ദുറഹിമാനെ കുറുക്കോളി മൊയ്തീനും, കളമശ്ശേരിയില്‍ മന്ത്രി പി. രാജീവിനെ വി.ഇ. അബ്ദുള്‍ ഗഫൂറും പരാജയപ്പെടുത്തി.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കുന്നമംഗലം, തിരുവമ്പാടി, കളമശ്ശേരി മണ്ഡലങ്ങള്‍ ലീഗിന് തിരിച്ചുപിടിക്കാനായി. കാസര്‍കോടും മഞ്ചേശ്വരവും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് വിജയിച്ചത്. മഞ്ചേശ്വരത്ത് എ.കെ.എം.അഷ്റഫ് 29252 വോട്ടുകള്‍ക്കും കാസര്‍കോട് കല്ലട്ര മാഹിന്‍ 22698 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കുന്നമംഗലം,തിരുവമ്പാടി സീറ്റുകള്‍ തിരിച്ചുപിടിച്ച ലീഗ് പേരാമ്പ്ര പിടിച്ചെടുക്കുകയും കൊടുവള്ളി നിലനിര്‍ത്തുകയും ചെയ്തു.

ഇത്തവണ അട്ടിമറിയുണ്ടാകുമെന്ന് ഇടതുപക്ഷം വിശ്വസിച്ച വേങ്ങര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ സബാഹ് കുണ്ടുപുഴക്കലിന് കെ.എം.ഷാജിയോട് പൊരുതാനായില്ല. 30325 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷാജി നേടിയത്. പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം സര്‍വ്വാധിപത്യംനേടി. 323431 വോട്ടുകളാണ് നജീബ് കാന്തപുരത്തിന്റെ ഭൂരിപക്ഷം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിലനിര്‍ത്തിയ ലീഗ് എറണാകളത്തെ കളമശ്ശേരിയും തിരിച്ച് പിടിച്ചു.
തിരുമ്പാടിയില്‍ സി.കെ.കാസിം 6741 വോട്ടുകള്‍ക്കും പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയ 5087 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്

വിജയിച്ച 22 മണ്ഡലങ്ങളില്‍ 20 എണ്ണത്തിലും പതിനായിരത്തിന് മുകളിലാണ് ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം. നജീബ് കാന്തപുരം പെരിന്തല്‍മണ്ണയില്‍ 32,341 വോട്ടിന്റെ വലിയ ഭൂരിപക്ഷം നേടി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പുതുമയും താഴെത്തട്ടിലുള്ള കൃത്യമായ പ്രവര്‍ത്തനവുമാണ് ലീഗിനെ ഈ വലിയ വിജയത്തിലേക്ക് നയിച്ചത്. 2011-ല്‍ നേടിയ 20 സീറ്റുകള്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.