സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ വ്യാപാരികൾ രംഗത്തെത്തിയപ്പോൾ, ഇത് കള്ളക്കടത്ത് വർധിപ്പിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,675 രൂപയാണ് ഇപ്പോഴത്തെ വില. ഒരു പവന് 1,14,700 രൂപയാണ് നിലവിലെ വില.
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. കഴിഞ്ഞ ദിവസത്തേതിൽ നിന്നും ഇന്നേക്ക് 22 കാരറ്റ് ഒരു ഗ്രാമിന് 205 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,675 രൂപയാണ് ഇപ്പോഴത്തെ വില. ഒരു പവന് 1,14,700 രൂപയാണ് നിലവിലെ വില. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
അതേ സമയം, കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് വിശദീകരണം. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തത്. 6% ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതിയെന്നും കെജിഎസ്എംഎ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്. സി.വി എന്നിവർ പറഞ്ഞു.
ഇറക്കുമതി ചുങ്കം 9 ശതമാനം വർദ്ധിപ്പിച്ചതോടെ ഇന്ത്യയിലെ ആഭ്യന്തര സ്വർണ്ണവില പവന് 10,200 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു കിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവന്നാൽ 20 ലക്ഷം രൂപയ്ക്ക് മുകളിൽ ലാഭമാണ് ലഭിക്കുകയെന്നും കള്ളക്കടത്ത് സ്വർണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നു ശതമാനം ജിഎസ്ടി കൂടി കൂട്ടിയാൽ 24 ലക്ഷം രൂപയുടെ ലാഭമാണ് കള്ളക്കടത്തുകാർക്ക് ഉണ്ടാവുകയെന്നും അവർ കൂട്ടിച്ചേർത്തു.
