ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഇന്ത്യഇന്ന് രാത്രി ഏഴിന് ദക്ഷിണാഫ്രിക്കയെ നേരിടും.

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. നാല് ദിവസത്തിന് ശേഷം ആരംഭിക്കുന്ന ടി-20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന തയ്യാറെടുപ്പാണ് ഈ മത്സരം. മത്സരത്തിൽ ഓപ്പണിങ് ബാറ്റർ സഞ്ജു സാംസണ് അവസരം നൽകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 🏏🇮🇳

ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യൻ ടീം ഒന്നടങ്കം മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ സഞ്ജു സാംസൺ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മറുവശത്ത് ഇഷാൻ കിഷൻ തകർപ്പൻ ഫോമിലുമാണ്. എന്നാൽ കീപ്പിങ്ങിൽ കിഷനേക്കാൾ ഭേദമായ സഞ്ജുവിന് ഒരു അവസരം കൂടി ലഭിക്കുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. അല്ലെങ്കിൽ പരിക്ക് ഭേദമായി തിരിച്ചെത്തിയ തിലക് വർമയെ ഒഴിവാക്കി സഞ്ജുവിനെയും കിഷനെയും ഒരേസമയം പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു. 🧤🔥

കിവീസിനെതിരായ അഞ്ചു മത്സരങ്ങളിൽ നിന്ന് സഞ്ജു നേടിയത് വെറും 46 റൺസ് മാത്രമാണ്. എന്നാൽ നാല് കളിയിൽ ബാറ്റ് ചെയ്ത ഇഷാൻ കിഷൻ, കാര്യവട്ടത്തെ സെഞ്ച്വറിയും റായ്‌പൂരിലെ അർധസെഞ്ച്വറിയും ഉൾപ്പെടെ 215 റൺസ് അടിച്ചുകൂട്ടി. 💥⭐

ബൗളിങ് നിരയിലടക്കം ടീമിൽ മറ്റ് പരീക്ഷണങ്ങൾക്ക് സാധ്യതയില്ല. എയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കൻ നിര ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ശേഷിയുള്ള സംഘമാണ്. ഫെബ്രുവരി ഏഴിന് അമേരിക്കക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.