പരവൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ. ചൊവ്വര കോട്ടുകൽ പാർട്ട് രാഹുൽ ഭവനിൽ രാഹുൽ ആർ.വി (30) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്. പൊലീസ് പറയുന്നത്: ഏതാനും ദിവസം മുൻപാണ് വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി ആത്മഹത്യ ചെയ്തത്. അന്വേഷണത്തിൽ കുടുംബ പ്രശ്നങ്ങൾ ഒന്നുമില്ലായെന്ന് കണ്ടെത്തിയ പൊലീസ് യുവതിയുടെ ഫോൺ റിക്കോർഡുകൾ പരിശോധിച്ചതിൽ പിടിയിലായ രാഹുൽ ഉൾപ്പടെ രണ്ടു പേരുമായി ഇവർക്ക് ബന്ധമുളളതായും, മരണം നടന്ന ദിവസം പ്രതി ഇവരുമായി വാട്സ് ആപ്പ് വഴി 54 മിനിറ്റോളം വീഡിയോ കോൾ ചെയ്തതായി കണ്ടെത്തി. ഇതിൽ യുവതിയുമായുളള ബന്ധം താൻ അവസാനിപ്പിക്കുകയാണെന്നും, ഇനിയും പിന്നാലെ വന്നാൽ യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്നും, സ്വാകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തി. ഇതിൽ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് ഇയാൾ വിഴിഞ്ഞം അടിമല തുറയിൽ ഉളളതായി കണ്ടെത്തി. ഇയാൾ കഞ്ചാവ് വിൽപ്പനയും, ലഹരി ഉപയോഗിക്കുന്നയാളുമാണ്. വിഴിഞ്ഞം പൊലീസിന്റേയും ഡാൻസാഫ് ടീമിന്റേയും സഹായത്തോടേയാണ് പിടികൂടിയത്. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കേസെടുത്തു. വൈദ്യ പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.