തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരൻ

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജു എംഎൽഎ കുറ്റക്കാരൻ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് കോടതി പറഞ്ഞു. 3 വകുപ്പുകൾ ഒഴികെ ബാക്കി നിലനിൽക്കുമെന്ന് കോടതി പറഞ്ഞു. മൂന്നര പതിറ്റാണ്ടിനു ശേഷമാണ് കേസിൽ വിധി വരുന്നത്.
പത്തുവർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ളതിനാൽ നെടുമങ്ങാട് കോടതിക്ക് ശിക്ഷാവിധി പറയാൻ അധികാരമില്ല. മേൽക്കോടതി വിധി പറയണമെന്ന് പ്രോസിക്യൂഷൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകി. 14 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നു.

കോടതി ജീവനക്കാരനായിരുന്ന കെ എസ് ജോസും അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും ആണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 1990ലാണ് കേസിന് ആസ്പദമായ സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു വിദേശി പിടിയിലായി. ഇയാളെ തിരുവനന്തപുരം ജില്ലാ കോടതി പത്തുവർഷത്തേക്ക് ശിക്ഷക്ക് വിധിച്ചു. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ എത്തുമ്പോഴാണ് തിരിമറികൾ നടന്നത്. വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകൻ ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്ന് തൊണ്ടിമുതലിൽ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണ കഴിഞ്ഞമാസം 16ന് പൂർത്തിയായി. 29 സാക്ഷികളിൽ 19 പേരെ വിസ്തരിച്ചു. മരണം, രോഗം എന്നിവ മൂലം എട്ടു പേരെ ഒഴിവാക്കി മറ്റു രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.



 _തൊണ്ടിമുതൽ കേസിന്‍റെ നാള്‍വഴി_ 


1990 ഏപ്രില്‍ 4 - ഹാഷിഷ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഓസ്ട്രേലിയൻ സ്വദേശി തിരുവനന്തപുരത്ത് പിടിയിൽ 

61 ഗ്രാം ഹാഷിഷ് ഓയിലാണ് കടത്തിയത്
90ല്‍ തന്നെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിക്കുന്നു
പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സെലിൻ വിൽഫ്രണ്ടിന്‍റെ ജൂനിയര്‍ ആയിരുന്നു ആന്‍റണി രാജു.
1994 ല്‍ ഹൈക്കോടതിയില്‍ അപ്പീല്‍.
അപ്പീലില്‍ ഇയാളെ വെറുതേ വിടുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്.
വിട്ടയച്ചതിനെ തുടര്‍ന്ന് സാൽവദോർ സാർലി തിരികെ നാട്ടിലേക്ക് മടങ്ങി.
തൊണ്ടി മുതലിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിക്കുന്നു.
തൊണ്ടിയില്‍ കൃത്രിമം നടത്തിയെന്ന സൂചനയോടെ ഹൈക്കോടതിയിൽ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ 1994ൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു.
കൃത്രിമം നടത്തിയത് കോടതിയിലെ തൊണ്ടി ക്ലര്‍ക്ക് ജോസും ആന്‍റണി രാജുവും ചേര്‍ന്ന്.

​ _അട്ടിമറിയുടെ ചരിത്രം ഇങ്ങിനെ_ 

സാൽവദോർ സാർലി ജയിലിലായി 4 മാസം കഴിഞ്ഞപ്പോള്‍ പോള്‍ എന്ന പേരില്‍ ബന്ധു കോടതിയിലെത്തുന്നു.
കോടതിയുടെ കസ്റ്റഡിയിലുള്ള കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കള്‍ കൈമാറണം എന്ന് ഹര്‍ജി നല്‍കി.
പോളും ആന്‍റണിരാജുവും സ്വകാര്യവസ്തുക്കള്‍ക്കൊപ്പം തൊണ്ടി മുതലായ അടിവസ്ത്രം കൂടി ഒപ്പിട്ട് വാങ്ങി.
പിന്നീട് വിചാരണക്ക് തൊട്ടുമുമ്പാണ് ഇത് കോടതിയില്‍ തിരികെ നല്‍കുന്നത്.
ഇക്കാലയളവിനിടെ അടിവസ്ത്രം മുറിച്ച് ചെറുതാക്കി വീണ്ടും തുന്നി.
നിലിവിലുള്ള നൂലും മുറിച്ച ശേഷം സ്റ്റിച്ച് ചെയ്ത നൂലും രണ്ട് കളറില്‍.
കേസിലെ പ്രധാന തെളിവായത് ആന്‍റണി രാജു ഒപ്പിട്ട രേഖ.
അടിവസ്ത്രം വെട്ടിച്ചെറുതാക്കിയതായി ഫോറൻസിക് പരിശോധനയിലും തെളിഞ്ഞു.

2005 ല്‍ ഉത്തരമേഖലാ ഐജിയായിരുന്ന ടി പി സെന്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിടുന്നു.
2006ല്‍ ഫെബ്രുവരി 13ന് ജോസ് ഒന്നാംപ്രതിയും ആന്‍റണി രാജു രണ്ടാം പ്രതിയുമായി വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കുന്നു.
2014 ല്‍ പ്രത്യേക ഉത്തരവിലൂടെ ജനപ്രതിനിധികള്‍ക്കായുള്ള നെടുമങ്ങാട്ടെ പ്രത്യേക കോടതിയിലെക്ക് കേസ് മാറ്റുന്നു.
കേസിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ആന്‍റണി രാജു ഹര്‍ജി നല്‍കുന്നു.

കേസില്‍ വിചാരണ നടക്കട്ടെയെന്ന് സുപ്രീംകോടതി ഉത്തരവിടുന്നു.