ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയില്‍; അറസ്റ്റിലേക്ക്?

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണസംഘമാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.

കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാർ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയത്. പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രികൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാർ മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ല. പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു.

അതേസമയം സ്വര്‍ണ്ണപാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവര്‍ മൊഴി നല്‍കിയത്. സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നു അനുമതി നല്‍കിയത്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍തിയിട്ടില്ലെന്നുമായിരുന്നു. പോറ്റിയെ ആദ്യം അറിയുന്നത് കീഴ്ശാന്തി എന്ന നിലയിലാണ്. സ്പോണ്‍സര്‍ എന്ന നിലയില്‍ പരിചയം തുടര്‍ന്നെന്നും മൊഴിയിലുണ്ട്.