എല്ലാ മാന്യ പ്രേക്ഷകര്‍ക്കും കണ്ണാടിയിലേക്ക് സ്വാഗതം...
ഒരു ശരാശരി ടെലിവിഷന്‍ പ്രേക്ഷകന്റെ മനസ്സില്‍ പതിഞ്ഞുപോയ ഒരു വാചകമാണിത്. ചുണ്ടില്‍ പുഞ്ചിരിയും പരുക്കന്‍ ശബ്ദവും നിറഞ്ഞ വ്യക്തിത്വവുമായി മലയാള ദൃശ്യ മാധ്യമരംഗത്ത് നിറഞ്ഞു നിന്ന ഏഷ്യാനെറ്റിലെ കണ്ണാടി
എന്ന വാർത്താധിഷ്ടിത പരിപാടിയിലൂടെ മലയാളികളുടെ മനംകവർന്ന ടി.എൻ.ഗോപകുമാർ.
ജീവിതസത്യങ്ങളുടെ നൊമ്പരങ്ങൾ കാണികളിൽ എത്തിച്ചു ആവശ്യക്കാർക്ക് സഹായിക്കാനുള്ള പ്രചോദനം നല്കി നന്മകൾ സമൂഹത്തിൽ പ്രചരിപ്പിക്കുവാൻ പരിശ്രമിച്ച കേരളത്തിലെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ ടി.എന്‍.ജി എന്ന് ഏവരും സ്നേഹപൂര്‍വം വിളിക്കുന്ന ടി.എൻ.ഗോപകുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ പങ്ക് ഏറെ വലുതായിരുന്നു. ഗുരുവായും വഴികാട്ടിയായും സുഹൃത്തായുമൊക്ക മാധ്യമസദസ്സുകളില്‍ നിറഞ്ഞുനിന്ന ആരിലും മതിപ്പുളവാക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
സാഹിത്യ - സാംസ്‌കാരിക - ചലച്ചിത്ര രംഗത്തുമെല്ലാം സാന്നിധ്യമറിയിച്ച കണ്ണാടി എന്ന ഈ പരിപാടിയിലൂടെ നിരവധിപേരുടെ കണ്ണീരൊപ്പി. അവഗണിക്കപ്പെട്ടവരുടെ വേദനകളും വ്യഥകളും ലോകത്തിനു മുന്നില്‍ എത്തിക്കുകയും നിരാലംബരായ ആയിരങ്ങള്‍ക്കു ധനസഹായം ലഭ്യമാക്കുകയും ചെയ്ത കണ്ണാടി മാധ്യമപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ എക്കാലത്തും വേറിട്ടൊരു അധ്യായമായിരുന്നു.
ശുചീന്ദ്രം ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന വട്ടപ്പള്ളിമഠം പി.നീലകണ്ഠ ശർമ്മയുടേയും തങ്കമ്മയുടേയും മകനായി 1957-ൽ ശുചീന്ദ്രത്ത് ജനിച്ചു. പി.കൃഷ്ണ പിള്ളയുടെ ഭാര്യയായിരുന്നു അദ്ദേഹത്തിന്റെ അമ്മ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് - മധുര സർവകലാശാല
എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1982-ല്‍ മാതൃഭൂമിയില്‍ ചേർന്നു പിന്നീട് ന്യൂസ് ടൈം, ദ ഇന്‍ഡിപെന്റന്റ്, ഇന്ത്യാ ടുഡേ, സ്റ്റേറ്റ്സ്മാന്‍, ബി.ബി.സി റേഡിയോ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 1993 ആഗസ്റ്റ് 30ന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ ഏഷ്യാനെറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ട ശേഷം സ്‌ക്രീനില്‍ പതിഞ്ഞത് ടി.എൻ.ഗോപകുമാർ സംവിധാനവും അവതരണവും നിർവഹിച്ച കണ്ണാടി ആയിരുന്നു. കെ.വേണു, അജിത, ഫിലിപ്പ്.എം.പ്രസാദ് തുടങ്ങിയവരുടെ അഭിമുഖം ഉള്‍പ്പെടുത്തി കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ അന്നത്തെ അവസ്ഥയായിരുന്നു കണ്ണാടിയിലെ ആദ്യ റിപ്പോര്‍ട്ട്. പിന്നീട് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി. 1995 സെപ്റ്റംബര്‍ 30ന് ഏഷ്യാനെറ്റില്‍ വാര്‍ത്താ ബുള്ളറ്റിന്‍ ആരംഭിച്ചതോടെയാണ് പതിവ് ബുള്ളറ്റിനില്‍ അധികം വരാത്ത കഥകള്‍ ആയി കണ്ണാടിയുടെ പ്രധാന ഉള്ളടക്കമായി തുടങ്ങിയതെന്നും ഇവിടെ മുതലാണ് ദുരിതം നേരിടുന്നവരുടെ ജീവിതവ്യഥകളിലേക്ക് കണ്ണാടി കണ്ണോടിക്കാനാരംഭിച്ചത്.
സമൂഹത്തിന്റെ അരികുകളില്‍ കഴിയുന്നവരുടെ പോരാട്ടവും കണ്ണീരും ആയിരുന്നു കണ്ണാടിയുടെ മുഖ്യപ്രമേയം. മലയാളിയുടെ ജീവകാരുണ്യബോധത്തെ തട്ടിയുണര്‍ത്താന്‍ കഴിഞ്ഞതാണ് കണ്ണാടിയുടെ മറ്റൊരു നേട്ടം. പത്രപ്രവര്‍ത്തന മേഖലയിലെ ഇത്ര വലിയ ഒരു കാരുണ്യ പ്രവര്‍ത്തന പ്രസ്ഥാനമാകുമെന്നൊന്നും അന്ന് ആരും കരുതിയിരുന്നില്ല. കണ്ണാടിയിലൂടെ വെളിപ്പെടുന്ന ദുരിതജീവിതങ്ങള്‍ക്ക് സഹായഹസ്തം നീട്ടാന്‍ നിരവധിപേരാണ് രംഗത്തെത്തിയത്. പ്രത്യേകിച്ച് കേരളത്തിനും ഇന്ത്യക്കും പുറത്ത് കഴിയുന്ന പ്രവാസി മലയാളികള്‍ ഒറ്റയ്ക്കും കൂട്ടായും കണ്ണാടിയിലേക്ക് ഉദാരമായി പണം എത്തിച്ചു. ആരോരുമില്ലാത്ത ആയിരക്കണക്കിന് പേര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് കണ്ണാടി ഫണ്ടിലൂടെ ടി.എൻ.ഗോപകുമാര്‍ രണ്ട് ദശാബ്ദക്കാലം കൊണ്ട് എത്തിച്ചുകൊടുത്തത്. ഇരുപതിലേറെ വര്‍ഷം മുടങ്ങാതെ കണ്ണാടി തുടര്‍ന്നത് ടി.എൻ.ഗോപകുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രൊഫഷണല്‍ മികവിനും ഉദാഹരണമാണ്.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയ ശ്രദ്ധേയമായ ഒരു പരിപാടിയായിരുന്നു.
ടി.എൻ.ഗോപകുമാര്‍
2016 ജനുവരി 30ന് അന്തരിച്ചു.
ഏഷ്യാനെറ്റില്‍ ആരംഭിച്ച് - ഏഷ്യാനെറ്റ് ന്യൂസിലൂടെ വളര്‍ന്ന കണ്ണാടിയുടെ 986 എപ്പിസോഡുകള്‍ പൂര്‍ത്തിയായപ്പോഴാണ് അദ്ദേഹം വിടവാങ്ങിയത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം 1000 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയാണ് ഏഷ്യാനെറ്റ് ന്യൂസ് ആ മാര്‍ഗദര്‍ശിക്ക് ആദരം അര്‍പ്പിച്ചത്.
തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ ഗുരുവും സുഹൃത്തും വഴികാട്ടിയുമായെല്ലാം ടി.എന്‍.ജി ഒപ്പമുണ്ടായിരുന്നു. ടി.എൻ.ഗോപകുമാര്‍ നിത്യ സാന്നിധ്യമറിയിച്ചിരുന്ന തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാള്‍ ഇപ്പോള്‍ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പേരിലാണ്. അവസാനമായി എഴുതിയ പാലും പഴവും എന്ന നോവല്‍ അദ്ദേഹത്തിന്റെ മരണശേഷമാണ് പുറത്തിറങ്ങിയത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവലില്‍ കേരള തമിഴ്നാട് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സാമൂഹ്യ, രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അവിചാരിതമായി വലിച്ചിഴക്കപ്പെടുന്ന തമിഴ് ബ്രാഹ്മണ ദമ്പതികളുടെ ജീവിതമാണ് ആവിഷ്‌കരിക്കുന്നത്. ടി.എന്‍.ഗോപകുമാര്‍ ജീവിച്ചിരിക്കേ മാധ്യമം ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച നോവല്‍ പാതിവഴിയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ഒരിക്കല്‍ മാധ്യമ മുഹൂര്‍ത്തങ്ങള്‍ എന്ന കോളത്തില്‍ ടി.എന്‍ ഗോപകുമാര്‍ എഴുതി
✒️ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വകാര്യ ജീവിതം പലപ്പോഴും അപൂര്‍ണമാണ്. പണ്ട് ഭാര്യമാരാണ് അതിന്റെ യാതന അനുഭവിച്ചിരുന്നെങ്കില്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകരായ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരും അത് സഹിക്കുന്നുണ്ട്. ഇരുവരും മാധ്യമ പ്രവര്‍ത്തകരായവര്‍ താരതമ്യേന ഭാഗ്യവാന്‍മാരാണ്. സ്വന്തം അനുഭവം കൊണ്ടു അദ്ദേഹം വിവിധ പ്രസിദ്ധീകരണങ്ങളിലായി എഴുതിയ ഓരോ കുറിപ്പുകളും ഒരേ സമയം വിജ്ഞാനവും കൗതുകവും യാഥാര്‍ഥ്യബോധവും പകര്‍ന്നു നല്‍കുന്നതായിരുന്നു. ജീവന്‍മശായ് എന്ന സിനിമയും ദൂരദര്‍ശനുവേണ്ടി വേരുകള്‍ എന്ന സീരിയലും സംവിധാനം ചെയ്തു. വോള്‍ഗ തരംഗങ്ങള്‍, ശുചീന്ദ്രം രേഖകള്‍, അകമ്പടി സര്‍പ്പങ്ങള്‍, ശൂദ്രന്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
