തിരുവനന്തപുരം പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ജീവനക്കാരുടെ ശ്രമം ഫലം കണ്ടില്ല; ഫയർ ഫോഴ്‌സ് തീയണച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പേരൂർക്കട വഴയില റോഡിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നെടുമങ്ങാട് ഡിപ്പോയിലെ ഓർഡിനറി ബസിലാണ് തീപിടിച്ചത്. വഴയിലയിലെ പള്ളിക്ക് സമീപമെത്തിയപ്പോഴാണ് പുക ഉയർന്നത് ശ്രദ്ധയിൽപെട്ടത്. ഗിയർ ലിവറിന്‍റെ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്. അപകട സമയത്ത് മുപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ‌പുക കണ്ടതോടെ ബസ് റോഡിന് അരികിലായി നിർത്തി ഡ്രൈവറും കണ്ടക്‌ടറും ഡ്രൈവറും ചേർന്ന് യാത്രക്കാരെ സുരക്ഷിതമായി ഇറക്കി.
ഒപ്പം ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. അടുത്ത് നിന്നും ബക്കറ്റിൽ വെള്ളമെടുത്ത് ജീവനക്കാർ തീയണയ്ക്കാനും ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ഇവർ ബസിന്‍റെ ബാറ്ററിയുമായുള്ള ബന്ധം വിച്ഛേദിച്ചു. തിരുവനന്തപുരം യൂണിറ്റിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജികുമാർ, ഷഹീർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് പാഞ്ഞെത്തി അരമണിക്കൂറോളം പമ്പ് ചെയ്താണ് തീയണച്ചത്. ജീവനക്കാരുടെ സമയോചിതമായ ഇടപടലുണ്ടായതാണ് യാത്രക്കാർക്ക് യാതൊരു പരുക്കുമില്ലാതെ രക്ഷിക്കാനായതെന്ന് നാട്ടുകാർ പറഞ്ഞു. ഗിയർ ബോക്സിനും എൻജിനും സമീപമുള്ള ഭാഗം കത്തിപ്പോയ നിലയിലാണ്. ബസ് ഡിപ്പോയിലേക്ക് മാറ്റുമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.