ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി; നടപടി കര്‍ശനമാക്കി ഡി.ജി.സി.എ, നാല് ജീവനക്കാരെ പുറത്താക്കി

ന്യൂഡല്‍ഹി: ഇന്‍ഡിഗോയില്‍ തുടരുന്ന പ്രതിസന്ധിയില്‍ നടപടി കര്‍ശനമാക്കി ഡി.ജി.സി.എ. കമ്പനിയുടെ നാല് ഫ്‌ലൈറ്റ് ഓപ്പറേഷന്‍ ഇന്‍സ്‌പെക്ടര്‍മാരെ ഡി.ജി.സി.എ പുറത്താക്കി. ഋഷി രാജ് ചാറ്റര്‍ജി, സീമ ജാമാനി, അനില്‍ കുമാര്‍, പ്രിയം കൗശിക് എന്നിവരെയാണ് ഡി.ജി.സി.എ പുറത്താക്കിയത്.ഋഷി രാജ് ചാറ്റര്‍ജി, സീമ ജാമാനി, അനില്‍ കുമാര്‍, പ്രിയം കൗശിക് എന്നിവരെയാണ് ഡി.ജി.സി.എ പുറത്താക്കിയത്.

നിലവില്‍ 2300 വിമാനങ്ങളാണ് ഇന്‍ഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ 10 ശതമാനം സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോക്ക് ഡി.ജി.സി.എ നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച വിമാനസര്‍വീസുകള്‍ ഇന്‍ഡിഗോ പുനഃരാരംഭിച്ചുവെങ്കിലും പ്രതിസന്ധിക്ക് കാരണക്കാരായവര്‍ക്കെതിരായ നടപടി ഇപ്പോഴും തുടരുകയാണ്.
യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ച് ഇന്‍ഡിഗോ 10,000 രൂപയുടെ വൗച്ചര്‍ അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 3,4,5 തീയതികളില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാര്‍ക്കാണ് ഇന്‍ഡിഗോ വൗച്ചര്‍ അനുവദിച്ചത്. അടുത്ത 12 മാസത്തിനുള്ളില്‍ യാത്രക്ക് ഈ വൗച്ചര്‍ ഉപയോഗിക്കമെന്നും ഇന്‍ഡിയോ അറിയിച്ചു. വ്യോമയാന മന്ത്രാലയ ചട്ടമനുസരിച്ചുള്ള നഷ്ടപരിഹാരത്തിനു പുറമേയാണിത്. യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവര്‍ക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ വിമാനത്തിന്റെ യാത്രാദൈര്‍ഘ്യം അനുസരിച്ച് 5,000 രൂപ മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും.