സ്വര്‍ണക്കൊള്ള; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ ഗുരുതര ക്രമക്കേടെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ ഗുരുതര ക്രമക്കേടുള്ളതായി ഹൈക്കോടതി. മിനുട്‌സ് പിടിച്ചെടുത്തതായി കോടതിയെ എസ്‌ഐടി അറിയിച്ചു. ശരിയായ അന്വേഷണം നടക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ദേവസ്വം ബോര്‍ഡിന്റെ രേഖകള്‍ കൃത്യമല്ലാത്തത് ഗുരുതരമാണെന്നും അഴിമതിയുണ്ടോയെന്ന് എസ്ഐടി പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ദ്വാരപാലക ശില്‍പ്പങ്ങളുടെയും വാതിലിന്റെയും പകര്‍പ്പ് സൃഷ്ടിക്കാന്‍ അധികൃതര്‍ പോറ്റിക്ക് അനുമതി നല്‍കിയത് നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഇന്ന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കും. രണ്ട് പ്രതികളുടെ അറസ്റ്റ്, അന്വേഷണ പുരോഗതി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ എസ്ഐടി ദേവസ്വം ബെഞ്ചിനെ അറിയിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന കോടതി നിര്‍ദ്ദേശപ്രകാരം, നേരത്തെയും എസ് ഐ ടി ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് ആഴ്ചയാണ് കോടതി നിശ്ചയിച്ച സമയപരിധി. അടച്ചിട്ട കോടതി മുറിയിലാണ് കേസിലെ നടപടിക്രമങ്ങള്‍.