ഇന്ത്യന്‍ ബിഗ് സ്ക്രീനിന്‍റെ 'കിംഗ്'; ഷാരൂഖ് ഖാന് ഇന്ന് അറുപതാം പിറന്നാള്‍

കിംഗ് ഖാന്‍ എന്ന് ആരാധകര്‍ സ്നേഹബഹുമാനങ്ങളോടെ വിളിക്കുന്ന, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളായ ഷാരൂഖ് ഖാന് ഇന്ന് പിറന്നാള്‍. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാണ് ഷാരൂഖ് ഖാന് അറുപതാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്. ഷാരൂഖിന്റെ ജന്മദിനം ഗ്രാൻഡ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച് ആഘോഷമാക്കുകയാണ് യുഎഇ. പതിവ് പോലെ മുംബൈയിലെ മന്നത്ത് മൻസിലിലെ ബാൽക്കണിയിൽ ഷാരൂഖ് ഇന്നും എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
നവംബര്‍ 2 എന്ന തീയതിയിലെ ഒരു ഫോട്ടോഗ്രാഫിക് മെമ്മറി കൂടിയാണ് സിനിമാപ്രേമികളെ സംബന്ധിച്ച് മന്നത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഷാരൂഖ് ഖാന്‍. ഒറ്റയ്ക്കൊരാൾ സ്വയം ഒരു ബ്രാൻഡ് ആയി മാറിയ കഥയാണ് ബോളിവുഡിലെ ഖാന്‍ ത്രയത്തിലെ ഈ പ്രധാനിയുടേത്. ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ആളാണ് ഷാരൂഖ്. പതിനഞ്ചാം വയസിൽ അച്ഛനും ഇരുപത്തിയഞ്ചാം വയസിൽ അമ്മയും ഈ ലോകത്തോട് വിട പറഞ്ഞു. വൈകാരികമായ ആ ശൂന്യതയ്ക്ക് മുകളില്‍ നിന്നുകൊണ്ടാണ് കലാരംഗത്തേക്ക് തന്‍റെ സര്‍ഗശക്തി അദ്ദേഹം പ്രകടിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ചലച്ചിത്ര താരങ്ങളിലൊരാളാണ് ഷാരൂഖ് ഇന്ന് സാക്ഷാൽ അർണോൾഡ് ഷ്വാസ്നെഗറെയും ടോം ക്രൂസിനെയും ജാക്കി ചാനെയുമൊക്കെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും സമ്പന്നനായ നടന്മാരില്‍ ഒരാളുമാണ്.

സല്‍മാന്‍ ഖാനെയും ആമിര്‍ ഖാനെയും ഒക്കെപ്പോലെ സിനിമാ പാരമ്പര്യമില്ലാത്ത ആളാണ് ഷാരൂഖ് ഖാന്‍. ആദ്യ കാലങ്ങളിൽ അവസരം തേടി ഒരുപാട് അലഞ്ഞിട്ടുണ്ട് അദ്ദേഹം. പിന്നീട് ഖാൻമാർ വാണ ബോളിവുഡിൽ അയാൾ കിംഗ് ഖാനായി. എന്നാല്‍ ശൗര്യത്തിന്റെയല്ല, മറിച്ച് സ്നേഹത്തിന്റെ. സ്നേഹിക്കാൻ വെമ്പുന്നവരുടെ, സ്നേഹം നിഷേധിക്കപ്പെടന്നുവരുടെയൊക്കെ ഓണ്‍സ്ക്രീന്‍ കഥാപാത്രങ്ങളിലൂടെ അയാള്‍. സ്ക്രീനിന് പുറത്തും ഷാരൂഖ് ജനകോടികളുടെ പ്രിയം നേടി. ഇപ്പോഴും അത് തുടരുന്നു. പ്രശസ്തിയും പണവും ഏറുമ്പോഴും അയാൾ ആരാധകഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി വിനയം കൊണ്ട് അമ്പരപ്പിച്ചു.