സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. 1,360 രൂപ പവന് കൂടിയതോടെ ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ 92,280 രൂപ വേണം നൽകാൻ. ഗ്രാമിന് 170 രൂപ കൂടി 11,535 രൂപയിലെത്തി. കഴിഞ്ഞ കുറച്ച് കാലമായി സ്വർണവില കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്.പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും സ്വർണവിലയെ സ്വാധീനിക്കും.