എവിടെ കുഴിച്ചിട്ടാലും ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും കാണിക്കരുത്‌'; ജീവനൊടുക്കിയ ബിജെപി പ്രവർത്തകന്റെ കുറിപ്പ്


തിരുവനന്തപുരം: എന്‍റെ ശരീരം കുഴിച്ചിട്ടാലും സാരമില്ല, ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ കാണിക്കരുതെന്ന് തിരുവനന്തപുരത്ത് ജീവനൊടുക്കിയ BJP പ്രവർത്തകന്‍റെ കുറിപ്പ്. ജീവിതത്തിലെ വലിയ തെറ്റ് താന്‍ ഒരു ആര്‍എസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണെന്നും ഇയാള്‍ പറയുന്നു. തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പിൽ പറയുന്നു.

ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്;

ഞാന്‍ ആനന്ദ് കെ തമ്പി. ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഉള്ള കാരണം തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ആയിട്ടുള്ള ആലപ്പുറം കുട്ടന്‍ എന്നറിയപ്പെടുന്ന ഉദയകുമാര്‍, നിയോജകമണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവര്‍ ഒരു മണ്ണ് മാഫിയയാണ്. അവരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തിന്റെ ഒരു ആള്‍ വേണം. അതിനുവേണ്ടിയിട്ടാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ (അനി)ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ഞാന്‍ എന്റെ 16 വയസ്സു മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാണ്.തുടര്‍ന്ന് എം ജി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായി പഠിക്കുമ്പോള്‍ ഞാന്‍ ആര്‍എസ്എസിനെ മുഖ്യശിക്ഷകനും ആയിരുന്നു. തരാമെന്ന് പറഞ്ഞിട്ടുള്ള സ്വത്തുക്കള്‍ എന്റെ അച്ഛനും അമ്മയും ഇന്നുവരെ എനിക്ക് നല്‍കിയിട്ടില്ല. ആ ഷെയര്‍ എന്റെ മക്കളുടെ പേരില്‍ എഴുതി കൊടുക്കണം എന്ന് ഞാന്‍ എന്റെ അച്ഛനോട് അമ്മയോടും അപേക്ഷിക്കുകയാണ്. എന്റെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും ആ ഭൗതികശരീരം കാണാന്‍ പോലും അനുവദിക്കരുതെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാന്‍ ഒരു ആര്‍എസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാള്‍ക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുത് എന്ന് ഭഗവാനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു