ബ്രസീലിയന്‍ മോഡലിന്റെ പേരില്‍ 22 വോട്ട്; ഹരിയാനയില്‍ 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി

വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയുടെ വെളിപ്പെടുത്തലുകള്‍.

ഒരു സംസ്ഥാനം തന്നെ തട്ടിയെടുത്ത ഏറ്റവും വലിയ വോട്ട് കൊള്ളക്കാണ് ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബ്രസീലിയന്‍ മോഡലിന്റെ പേരില്‍ 22 വോട്ട് നടന്നെന്നും ഹരിയാനയില്‍ 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
പേര് അറിയാത്ത മോഡലിന്റെ ചിത്രത്തില്‍ പലപേരുകളിലായി പത്ത് ബൂത്തുകളില്‍ 22 തവണ വോട്ട് രേഖപ്പെടുത്തിയതായി രാഹുല്‍ തെളിവ് സഹിതം വെളിപ്പെടുത്തി. സീമ, സരസ്വതി, ലക്ഷ്മി തുടങ്ങി വിവിധ പേരുകളിലായി ഒരേ ചിത്രത്തിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്.

19 ലക്ഷത്തിലധികം ബള്‍ക് വോട്ടുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതെന്നും 93,000ത്തില്‍ ഏറെ തെറ്റായ വിവരങ്ങളും കണ്ടെത്തിയതായും രാഹുല്‍ ചൂണ്ടിക്കാട്ടി.

മറ്റൊരു സ്ത്രീയുടെ പേരില്‍ 100ല്‍ ഏറെ കള്ളവോട്ടുകള്‍ കണ്ടെത്തിയെന്നും അഞ്ച് ലക്ഷത്തിലധികം ഡൂപ്ലിക്കേറ്റ് വോട്ടുകള്‍ ഉണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

ബിഹാറിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കുകയാണ്.

അതേസമയം 3.5 ലക്ഷം വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയതായും അത് മുഴുവനും കോണ്‍ഗ്രസിന്റെയും ഇന്‍ഡ്യ മുന്നണിയുടെയും വോട്ടുകളായിരുന്നെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഹരിയാനയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരുടെ വീഡിയോ സന്ദേശം കൂടി രാഹുല്‍ പങ്കുവെച്ചു