ഏഷ്യാ കപ്പ് ഫൈനല്‍ കാണാൻ സ്റ്റേഡിയത്തിലേക്ക് പോകുകയാണോ, എങ്കില്‍ ദുബായ് പോലീസിന്‍റെ ഈ നിര്‍ദേശങ്ങള്‍ കൂടി അറിഞ്ഞോളു

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ കിരീടപ്പോരാട്ടം കാണാനായി സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളുമായി ദുബായ് പോലീസ്. മത്സരം കാണാനെത്തുന്ന ആരാധകര്‍ സറ്റേഡിയത്തില്‍ ചെയ്യരുത്താത്ത കാര്യങ്ങള്‍ എന്തൊക്കെയെന്നും ദുബായ് പൊലീസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വിശദീകരിച്ചിട്ടുണ്ട്. ഫൈനൽ മത്സരത്തിന്‍റെ മുഴുവന്‍ ടിക്കറ്റുകളും നേരത്തെ വിറ്റുപോയിരുന്നു.
മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ മത്സരത്തിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും സ്റ്റേഡിയത്തിൽ എത്തണമെന്നാണ് ദുബായ് പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഒരു ടിക്കറ്റ് വെച്ച് ഒരാളെ മാത്രമെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കു. ഒരിക്കല്‍ സ്റ്റേഡിയത്തില്‍ കയറിയാല്‍ മത്സരം പൂര്‍ത്തിയായാല്‍ മാത്രമെ പുറത്തിറങ്ങാനാവു. മത്സരത്തിനിടെ പുറത്തുപോയാല്‍ പിന്നീട് തിരികെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാവില്ല. പാര്‍ക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവു. ഇന്ത്യ-പാകിസ്ഥാൻ ആരാധകര്‍ക്ക് പതാകയോ, ബാനറുകളോ പടക്കമോ സ്റ്റേഡിയത്തിന് അകത്തേക്ക് കൊണ്ടുവരാന്‍ അനുവാദമുണ്ടായിരിക്കില്ല.

സ്റ്റേഡിയത്തിന് അകത്ത് സഭ്യമല്ലാത്ത പദപ്രയോഗങ്ങള്‍ നടത്താന്‍ പാടില്ല. നിരോധിത വസ്തുക്കള്‍ സ്റ്റേഡിയത്തിന് അകത്തുകൊണ്ടുവന്നാല്‍ 1.2 ലക്ഷം രൂപമുതല്‍ 7.24 ലക്ഷം രൂപ വരെ പിഴ ഈടാക്കും. മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും. കളിക്കാര്‍ക്ക് നേരെ വംശീയ അധിക്ഷേപം നടത്തുന്ന ആരാധകര്‍ക്കും പിടിവീഴും. ഇത്തരക്കാരെ പിടികൂടാനായി സ്റ്റേഡിയത്തിന്‍റെ വിവിധയിടങ്ങളില്‍ സ്പെഷ്യല്‍ പൊലീസിനെ നിയോഗിക്കും.
സ്റ്റേഡിയത്തിനകത്തേക്ക് കൊണ്ടുപോകാന്‍ നിരോധനമുള്ള വസ്തുക്കള്‍- പടക്കം, ലേസര്‍ ലൈറ്റുകള്‍, കത്തുന്ന അല്ലെങ്കില്‍ അപകടകരമായ വസ്തുക്കള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, ആയുധങ്ങള്‍, ലഹരി പദാര്‍ത്ഥങ്ങള്‍, റിമോട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഉപകരണങ്ങള്‍, വലിയ കുടകള്‍, ക്യാമറ ട്രൈപോഡ്, റിഗ്സ്, സെല്‍ഫി സ്റ്റിക്ക്, അനധികൃത പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി, ബാനറുകള്‍, കൊടികള്‍, വളര്‍ത്തുമൃഗങ്ങള്‍, സൈക്കിള്‍, സ്കൂട്ടര്‍, സ്കേറ്റ് ബോര്‍ഡ്, ചില്ലുകൊണ്ടുള്ള വസ്തുക്കള്‍.