അമ്പൂരിയില്‍ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു

തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി രണ്ടു വാച്ചര്‍മാരെയും നിയോഗിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് പുലിയെ കൂട്ടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.

റബര്‍ ടാപ്പിങ്ങിന് പോയ പ്രദേശവാസിയാണ് കാട്ടുവള്ളിയില്‍ കുരുങ്ങിയ നിലയില്‍ ഇന്നലെ പുലിയെ കണ്ടത്. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ഡോക്ടര്‍ അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ പുലിയെ മയക്കു വെടി വച്ചു. പിന്നാലെ പുലിയെ വലയിലാക്കി മലയില്‍ നിന്നും താഴെയിറക്കി നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.