എസ്.ഐ.ആറില്‍ നിന്ന് പിന്‍മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തമായ ഉത്തരം നല്‍കാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താ സമ്മേളനം. പട്ടികയുടെ തീവ്ര പരിഷ്‌കരണത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ഭരണഘടനാപരമായ ചുമതലയില്‍ നിന്ന് പിന്നോട്ടു പോവില്ലെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാര്‍ക്ക് വോട്ടവകാശമുണ്ടായിരിക്കില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

കേരളത്തില്‍ അടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യാജ വോട്ടുകള്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് ചൂണ്ടിക്കാട്ടാമായിരുന്നെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

ഏഴ് കോടി വോട്ടര്‍മാരിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് എത്താന്‍ സാധിക്കുമോ എന്നായിരുന്നു ബിഹാറിലെ ചോദ്യം. ബിഹാറില്‍ കാലാവസ്ഥ ശരിയല്ല എന്നാണ് ആദ്യം പറഞ്ഞത്. സ്വന്തം വോട്ടുകള്‍ പരിശോധിക്കാനുള്ള അവസരം വെബ്സൈറ്റില്‍ ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഓഗസ്റ്റ് 1ന് വോട്ടര്‍ പട്ടികയുള്ള കരട് എല്ലാ പാര്‍ട്ടികള്‍ക്കും നല്‍കിയതാണ്. അവര്‍ ഒപ്പിട്ട ശേഷമാണ് വോട്ടര്‍ പട്ടികക്ക് അന്തിമരൂപം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.