മകളെ ഇത്രയും ഭയന്ന അവസ്ഥയിൽ ഇതിന് മുൻപ് കണ്ടിട്ടില്ല. സംസാരിക്കാൻ പോലും സാധിക്കാത്ത നിലയിൽ കരയുകയും അസ്വസ്ഥമായും ആണ് മകളുള്ളത്. മകൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ് വയസുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ സൈക്കിൾ കയറ്റിയായിരുന്നു കൗമാരക്കാരുടെ വംശീയ ആക്രമണം. അഞ്ച് പേർ ചേർന്നാണ് ആറ് വയസുകാരിയെ മുഖത്ത് ഇടിച്ച് വീഴ്ത്തിയത്. വൃത്തികെട്ട ഇന്ത്യക്കാർ തിരിച്ച് ഇന്ത്യയിലേക്ക് പോകൂവെന്ന് ആക്രോശിച്ചായിരുന്നു കഴുത്തിന് ഇടിച്ചും മുടി പിടിച്ചുമുള്ള മർദ്ദനമെന്നാണ് അനുപ പ്രതികരിക്കുന്നത്.
പുറത്ത് പോയി കളിക്കാൻ ഭയക്കുന്ന അവസ്ഥയിലാണ് മകളുള്ളത്. രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല. സ്വന്തം വീടിന് മുൻപിൽ പോലും ഇറങ്ങാൻ ഭയക്കുന്ന സാഹചര്യമാണ് നേരിടുന്നത്. മകളെ സംരക്ഷിക്കാൻ സാധിക്കാതെ വന്നതിൽ വളരെ ദുഖമുണ്ട്. ഇത്തരമൊരു സംഭവം നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇവിടം സുരക്ഷമാണെന്ന കരുതലാണ് ഉണ്ടായിരുന്നതെന്നാണ് അനുപ പ്രതികരിക്കുന്നത്. പൊലീസിൽ സംഭവത്തിൽ പരാതി നൽകിയെങ്കിലും കുട്ടികൾ ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹം തനിക്കില്ലെന്നും അനുപ പറയുന്നു. ഇവിടം അവർക്ക് സ്വന്തമെന്ന പോലെ തന്റെ മക്കൾക്കും സ്വന്തമാണ്. കൗൺസിലിംഗ് ഉൾപ്പെടെയുള്ളവ നൽകി കൗമാരക്കാരെ തിരുത്തണമെന്നാണ് അനുപ ആവശ്യപ്പെടുന്നത്.
നിയമനടപടിയുമായി മുന്നോട്ടുപോകും. ഇനിയാര്‍ക്കും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാനുള്ള നടപടിയാണ് വേണ്ടതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. എട്ട് വർഷമായി അയർലൻഡിൽ കഴിയുന്ന അനുപയുടെ മൂത്ത മകളാണ് വംശീയ ആക്രമണത്തിനിരയായത്. പെൺകുട്ടി അയർലൻഡിലാണ് ജനിച്ചത്. പത്ത് മാസം പ്രായമുള്ള മകന് ഭക്ഷണം നൽകാനായി അനുപ വീട്ടിലേക്ക് കയറിയ സമയത്തായിരുന്നു കൗമാരക്കാർ ആറ് വയസുകാരിയെ ആക്രമിച്ചത്. അക്രമികളായ കൗമാരക്കാരെ താന്‍ പിന്നെയും കണ്ടുവെന്നും തന്നെ നോക്കി ഇവര്‍ കളിയാക്കി ചിരിക്കുകയും പരിഹസിക്കുകയും രൂക്ഷമായി നോക്കുകയുമാണെന്നും അനുപ ഐറിഷ് മിററിനോട് വെളിപ്പെടുത്തി. ഇന്ത്യക്കാർക്കെതിരായ അക്രമ സംഭവങ്ങൾ അയർലൻഡിൽ വർധിച്ച് വരികയാണ്. ജൂലൈയില്‍ മാത്രം മൂന്ന് ഇന്ത്യക്കാരാണ് അക്രമങ്ങള്‍ക്കിരയായത്. മൂന്നിടത്തും കൗമാരക്കാരുടെ സംഘമായിരുന്നു അക്രമികള്‍.