9 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങി കന്യാസ്ത്രികൾ; ആലിംഗനം ചെയ്‌തു സ്വീകരിച്ച് മദർ സുപ്പീരിയറും സഹപ്രവർത്തകരും

ദുർഗ്: 9 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കന്യാസ്ത്രികൾ പുറത്തിറങ്ങി.ദുർഗ് ജയിലിനു പുറത്ത് അവരെ മദർ സുപ്പീരിയറും സഹപ്രവർത്തകരും ആലിംഗനം ചെയ്‌തു സ്വീകരിച്ചു. ജയിലിനു തൊട്ടടുത്തുള്ള കോൺവെന്റിലേക്ക് കന്യാസ്ത്രീകളെ കൊണ്ടുപോയി.കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നീ കന്യാസ്ത്രികളാണ് ജയിൽ മോചിതരായത്.

ഒമ്പത് ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മോചനം. എന്‍ഐഎ കോടതിയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം നല്‍കിയത്. കടുത്ത ഉപാതികളില്ലാതെയായിരുന്നു ജാമ്യം ലഭിച്ചത്. നിലവില്‍ കന്യാസ്ത്രീകൾ മദര്‍ സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോവുകയാണ്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾക്ക് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം നൽകിയത്. സാധാരണ ഗതിയിൽ കോടതി മുന്നോട്ടുവയ്ക്കുന്ന 3 ഉപാധികളോടെയാണ് ബിലാസ്പുർ എൻ ഐ എ കോടതി ജാമ്യം നൽകിയത്. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി കോടതിയിൽ വലിയ പ്രതീക്ഷയാണുള്ളതെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകൻ പ്രതികരിച്ചിരുന്നു.