എയ്ഡഡ് ഹയർ സെക്കന്‍ഡി സ്കൂളിലെ മൂന്ന് അധ്യാപകരുടെ പുനർ നിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച നടപടി ക്രമങ്ങൾ തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ നടന്നുവരികയായിരുന്നു. സെക്രട്ടേറിയേറ്റിൽ നിന്നാണെന്ന് പറഞ്ഞ് വിജയൻ ഇതിൽ ഒരു അധ്യാപകനെ ഫോണിൽ വിളിച്ചു. ഫയലിൽ പ്രശ്നങ്ങളുണ്ടെന്നും കാലതാമസമുണ്ടാകുമെന്നും മറ്റ് രണ്ട് അധ്യാപകരെയും കൂട്ടി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിൽ എത്തണമെന്നും പറഞ്ഞു. തുടർന്ന് അധ്യാപകർ കോട്ടയം പാലാ സ്വദേശിയും അധ്യാപക സംഘടനാ നേതാവുമായ പരാതിക്കാരനെ ഫയലുകൾ ശരിയാക്കുന്നതിന് ചുമതലപ്പെടുത്തി.തുടർന്ന് പരാതിക്കാരൻ സെക്രട്ടേറിയേറ്റിന് സമീപം എത്തി വിജയനെ വിളിച്ച് നേരിൽ കണ്ടു. പരാതിക്കാരന്‍റെ മുന്നിൽ വച്ച് സെക്രട്ടേറിയറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഉദ്യോഗസ്ഥർക്ക് നൽകാൻ 1.5 ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് പറഞ്ഞു.
മെയ് 31ന് സെക്രട്ടേറിയറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞയാൾ പുനർ നിയമനം ക്രമപ്പെടുത്തിയ ഉത്തരവിന്‍റെ പകർപ്പ് പരാതിക്കാരന് നൽകി. നിയമന ഉത്തരവ് കാലതാമസം കൂടാതെ ശരിയാക്കിയതിന് ചെലവുണ്ടെന്നും തുക ഏജന്റായ വിജയനെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടെന്നും പരാതിക്കാരൻ വിജിലന്‍സിനെ അറിയിച്ചിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്‍റ് സെഷൻ ഓഫീസർ സുരേഷ് ബാബുവാണ് മുൻ അധ്യാപകനായ വിജയനൊപ്പം ചേര്‍ന്ന് കൈക്കൂലി വാങ്ങിയതെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്.