വക്കം: കയർ വ്യവസായത്തിന് പേരുകേട്ട തെങ്ങിന്റെയും കയറിന്റെയും നാടായ വക്കത്തെ മിക്ക കയർ സൊസൈറ്റികളുമിന്ന് അവഗണനയാൽ അടച്ചുപൂട്ടി. അഞ്ച് സൊസൈറ്റികളാണ് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. വക്കം അണയിൽ കയർ സൊസൈറ്റി, അകത്തുമുറി തെക്ക് കയർ വ്യവസായ സംഘം, മണനാക്ക് കയർ സൊസൈറ്റി, വക്കം നോർത്ത് വെസ്റ്റ് കയർ സംഘം, ഇറങ്ങുകടവ് കയർ സംഘം ഉൾപ്പെടെയുള്ളവയ്ക്കാണ് അവഗണനയാൽ താഴുവീണത്. 5സൊസൈറ്റികളിലുമായി ആയിരത്തോളം വരുന്ന തൊഴിലാളികൾ ഉണ്ടായിരുന്നു. ഇരുന്നൂറ് റാട്ടുകളും ഒരു റാട്ടിൽ കുറഞ്ഞത് ആറ് തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. എന്നാലിപ്പോൾ കൈകൊണ്ട് കറക്കുന്ന റാട്ട് മാറി യന്ത്രവത്കൃത റാട്ടുകളും ചകിരി പിരിക്കാനുള്ള ആധുനിക മെഷീനുകളും ഉൾപ്പെടെ വന്നെങ്കിലും സംഘങ്ങളെല്ലാം തന്നെ നിശ്ചലമായി.
വക്കത്തെ ഒട്ടുമിക്ക വീടുകൾ കേന്ദ്രീകരിച്ച് ചെറുകിട യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ വിരലിലെണ്ണാവുന്ന വീടുകളിൽ മാത്രമാണ് പ്രവർത്തനം. അതും അവരുടേതായ ആവശ്യങ്ങൾക്ക് മാത്രം. ഒരുകാലത്ത് മറ്റു പ്രദേശങ്ങളിലുള്ള നിരവധി തൊഴിലാളികൾ ജോലി തേടി ഇവിടെ വന്നിരുന്നു. പ്രധാന മാർക്കറ്റായ മങ്കുഴി മാർക്കറ്റ് രാത്രി വൈകിയും പ്രവർത്തിച്ചിരുന്നു. ഇന്നതെല്ലാം ഓർമ്മയായി.
അവഗണനയോടൊപ്പം അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മേഖലയ്ക്ക് കനത്ത തിരിച്ചടിയായി.കയർമേഖലയെ പുനരുജ്ജീവിപ്പിക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഇതൊന്നും തന്നെ കയർ മേഖലയിലെ പ്രതിസന്ധി മറികടക്കാൻ പര്യാപ്തമായിരുന്നില്ല. കയർ വ്യവസായം തകർന്നതോടെ സംരക്ഷണമില്ലാതെ പ്രദേശത്തെ തെങ്ങുകളും നശിച്ചു. പ്രതിസന്ധിയിലായ കയർ തൊഴിലാളികളിലേറിയപങ്കും തൊഴിലുറപ്പ് മേഖലയിലേക്ക് വഴിമാറി.
കേരവൃക്ഷങ്ങളുടെ ഈറ്റില്ലമായിരുന്ന വക്കത്തെ വീടുകളിലെ ആവശ്യങ്ങൾക്ക് പേരിന് പോലുമിപ്പോൾ നാളികേരം ലഭിക്കാത്ത അവസ്ഥയാണ്. തമിഴ്നാട്ടിൽ നിന്നുമെത്തുന്ന നാളികേരമാണിപ്പോൾ ഇവിടുത്തുകാരുടെ ഏക ആശ്രയം. തുച്ഛമായ തുകയാണ് ലഭിച്ചിരുന്നതെങ്കിലും മിക്ക കുടുംബങ്ങളുടെയും അന്നദാതാവായിരുന്നു കയർ മേഖല.തമിഴ്നാട്,മഹാരാഷ്ട്ര,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് കയർബോർഡ് ഇപ്പോൾ പ്രാധാന്യം നൽകിവരുന്നതെന്നും കയർ വ്യവസായം മറ്റ് സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുന്ന സ്ഥിതിയാണ് ഇന്നുണ്ടായിരിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.