കഴിഞ്ഞ വർഷം ഡിസംബറിൽ ചിറയിൻകീഴിൽ 127 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ ബാംഗ്ലൂരിൽ നിന്നും കേരളാ പോലീസ് പിടികൂടി. പത്തനംതിട്ട കരിമ്പാനക്കുഴിയിൽ പനച്ചകുഴി കുറന്തറ വീട്ടിൽ അലൻ ഫിലിപ്പ്(വയസ്സ് 25) ആണ് പിടിയിലായത്. ലഹരിക്കെതിരെ കേരള പോലീസ് നടത്തിവരുന്ന "ഓപ്പറേഷൻ.ഡി.ഹൻഡിന്റെ" ഭാഗമായി നടത്തിയ അന്വേഷണത്തിൽ ആണ് ഇയാളും ഇപ്പോൾ പിടിയിൽ ആയത്. ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ (എസ്.എച്ച്.ഒ) ശ്രീ.വി.എസ്.വിനീഷ്, ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ ശ്രീ.ബി.ദിലീപ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ശ്രീ.സുനിൽരാജ്, ശ്രീ.വിഷ്ണു എന്നിവർ ബാംഗ്ലൂർ എത്തിയാണ് പ്രതിയെ പിടികൂടിയത്.
2024 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അന്ന് 127 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പ്രതികളെ തിരുവനന്തപുരം റൂറൽ ടാൻസാഫും, ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിലൂടെയാണ്ഇയാളെ ഇപ്പോൾ ബാംഗ്ലൂർ നിന്നും പിടികൂടിയത്.
ഇപ്പോൾ അറസ്റ്റിലായ പ്രതി അലൻ ബാംഗ്ലൂരിൽ സ്ഥിര താമസമാക്കി കേരളത്തിലേക്കും തമിഴ് നാട്ടിലേക്കും എം.ഡി.എം.എ സപ്ലൈ ചെയ്യുന്നതിലെ പ്രധാനിയാണ്. ലഹരി കടത്തുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ തമിഴ് നാട്ടിലും കേസ്സ് നിലയിൽ ഉണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.കെ.എസ്.സുദർശനൻ ഐ.പി.എസിന്റെ നിർദ്ദേശാനുസരണം നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ശ്രീ.കെ.പ്രദീപ്, ആറ്റിങ്ങൽ ഡി.വൈ.എസ്.പി ശ്രീ.എസ്.മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിൽ അതിശക്തമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് നടപ്പിലാക്കി വരുന്നത്.