പത്തനംതിട്ട : മീനമാസ പൂജകൾക്കായി ശബരിമല നട വെള്ളി വൈകിട്ട് അഞ്ചിന് തുറക്കും. വെള്ളിയാഴ്‌ച പ്രത്യേക പൂജ ഉണ്ടാകില്ല. ശനി പുലർച്ചെ അഞ്ചിന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും ഗണപതിഹോമവും നടക്കും. മീന മാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നട അടയ്ക്കും. വെർച്വൽ ക്യൂ വഴിയും സ്‌പോട്ട് ബുക്കിങ്ങിലൂടെയും ദർശനം നടത്താം.
ശബരിമലയിൽ പതിനെട്ടാംപടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്ത് കയറി ദർശനം നടത്താവുന്ന രീതി വെള്ളി മുതൽ നടപ്പാക്കും. ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര കയറി ദർശനം നടത്താവുന്ന തരത്തിലാണ് പുതിയ ക്രമീകരണം. ഇതിനാവശ്യമായ നിർമാണം പൂർത്തിയായി.
സോപാനത്തിനുമുന്നിൽ പല ഉയരത്തിൽ സ്ഥാപിച്ചിരുന്ന പ്ലാറ്റ്ഫോം പൂർണമായി നീക്കി. കിഴക്കേ മണ്ഡപത്തിന്റെ വാതിൽമുതൽ സോപാനംവരെ രണ്ടു വരിയായി കയറിപ്പോകാനുള്ള പ്ലാറ്റ്‌ഫോമിന്റെ നിർമാണം പൂർത്തിയായി. തീർഥാടകർ ബലിക്കല്ലിൽ സ്പർശിക്കാതിരിക്കാൻ പ്രത്യേക മൂടിയും സ്ഥാപിച്ചു. ബലിക്കല്ലിന്റെ ഇരുവശങ്ങളിലൂടെ വരിയായി കടന്ന് കിഴക്കേ വാതിൽ പ്രവേശിക്കുമ്പോൾ മുതൽ ദർശനം ലഭിക്കുന്ന വിധമാണ് പുതിയ സംവിധാനം.
രണ്ടു വരികൾ തമ്മിൽ വേർതിരിക്കാൻ പ്രത്യേക രീതിയിൽ കാണിക്കവഞ്ചി സ്ഥാപിച്ചു. ഇതോടെ തീർഥാടകർക്ക് ശ്രീകോവിലിനുമുന്നിൽ കാണിക്കയർപ്പിക്കാം. 15 മീറ്ററുള്ള പുതിയ ക്യൂവിൽ കുറഞ്ഞത് 30 സെക്കൻഡ് തൊഴുത് സുഗമമായി നടന്നുനീങ്ങാനാകുമെന്നാണ് ദേവസ്വം ബോർഡ് കണക്കുകൂട്ടുന്നത്.
എല്ലാ തീർഥാടകർക്കും ഒരുപോലെ ദർശനം സാധ്യമാകും. ഇരുമുടിക്കെട്ടില്ലാത്ത തീർഥാടകരെ വടക്കുഭാഗത്തുകൂടി ഇതേ ക്യൂവിലേക്കുതന്നെ കടത്തിവിട്ട് ദർശനം ഒരുക്കാനാണ് തീരുമാനം. കാണിക്കവഞ്ചി കൺവേയർ ബെൽറ്റുമായി ബന്ധിപ്പിക്കും. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ പുതിയ സംവിധാനത്തിലെ പോരായ്‌മ കണ്ടെത്താനുള്ള നിരീക്ഷണവും നടത്തും.