കഠിനംകുളം കൊലപാതകക്കേസ്; കൊല്ലപ്പെട്ട യുവതിയുടെ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം കഠിനംകുളം കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട യുവതിയുടെ സ്‌കൂട്ടര്‍ കണ്ടെത്തി. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സ്‌കൂട്ടര്‍ കണ്ടെടുത്തത്. ആതിരയെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി സ്‌കൂട്ടറുമായിട്ടായിരുന്നു രക്ഷപ്പെട്ടത്. പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ പെരുമാതുറയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടും പൊലീസ് കണ്ടെത്തി.

ആതിരയെ കൊലപ്പെടുത്താന്‍ വേണ്ടി ഇയാള്‍ വീട് വാടകയ്ക്ക് എടുത്തതായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. നാല് സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്.കഴിഞ്ഞ ദിവസമാണ് വീട്ടിനകത്ത് ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ആതിരയുടെ ഭര്‍ത്താവ് പൂജയ്ക്കുവേണ്ടി അമ്പലത്തില്‍ പോയതായിരുന്നു. എന്നാല്‍ അമ്പലത്തില്‍നിന്ന് തിരിച്ചെത്തിയപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ സ്‌കൂട്ടറും സംഭവസ്ഥലത്തുനിന്നും കാണാതായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആതിര പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചില്‍ നടത്തിവരുകയാണ്.