രാത്രിയിലും കടലാക്രമണം, സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം; വൻ നാശനഷ്ടം; ശക്തമാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കലാക്രമണം. തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് കടലാക്രമണം. കൊല്ലം മുണ്ടയ്ക്കൽ തീരത്ത് രാത്രിയിലും കടലാക്രമണം ഉണ്ടായി. കടലാക്രമണം ഉണ്ടായത് മുണ്ടക്കൽ മുതൽ താന്നി വരെയുള്ള മേഖലയിലാണ്.പൊഴിയൂരിൽ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. തലസ്ഥാനത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തുമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറിയിട്ടുണ്ട്.

അതിനിടെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുതുക്കുകയും ചെയ്തു.തിരുവനന്തപുരത്ത് പല പ്രദേശങ്ങളിലും ശക്തമായ തിരമാലകളും കാറ്റും അനുഭവപ്പെടുന്നുണ്ട്. പൊഴിക്കരയിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. ആലപ്പുഴയില്‍ പുറക്കാട്, ചേര്‍ത്തല, വളഞ്ഞ വഴി, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം അനുഭവപ്പെടുന്നത്.പുറക്കാട് രാവിലെ കടല്‍ ഉല്‍വലിഞ്ഞിരുന്നു.തൃശൂരില്‍ പെരിഞ്ഞനത്ത് തിരകൾ ശക്തമായി കരയിലേക്ക് അടിച്ചുകയറി. വെള്ളവും മണ്ണും അടിച്ചു കയറി മത്സ്യബന്ധന വലകൾക്ക് കേടുപാടുകൾ സംഭവിച്ചു. കൊല്ലത്ത് മുണ്ടയ്ക്കലിൽ ശക്തമായ തിരമാലകളും കാറ്റുമാണ് അനുഭവപ്പെടുന്നത്.വിവിധ മേഖലകളില്‍ കടലാക്രമണം അനുഭവപ്പെട്ടതോടെയാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുതുക്കി നൽകിയത്.

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11:30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്‍റേതാണ് മുന്നറിയിപ്പ്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതുകൊണ്ട് അപകട മേഖലകളിലുള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. മൽത്സ്യബന്ധന യാനങ്ങൾഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. സുരക്ഷിത അകലം വള്ളങ്ങൾ തമ്മിൽ പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും.