ഇൻസ്റ്റയിൽ വലവിരിച്ചു; കൊല്ലത്ത് നിന്ന് നെടുങ്കണ്ടത്ത് രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച യുവാക്കൾ പിടിയിൽ

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കൊല്ലം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച് യുവാക്കൾ പെൺകുട്ടികളുടെ വീട്ടിൽ എത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കൊല്ലം സ്വദേശികളായ ബി.എസ്.അരുൺ, മുഹമ്മദ് ഹാഷിക്ക് എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്ന് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട യുവാക്കൾ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. രക്ഷിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയം മനസ്സിലാക്കി ഇരുവരും കഴിഞ്ഞ ദിവസം പെൺകുട്ടികളുടെ വീട്ടിൽ എത്തി. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെ വീട്ടിൽ ആളില്ലാത്ത നേരത്ത് അപരിചിതരെ കണ്ട് സംശയം തോന്നിയ അയൽവാസികൾ ബഹളം വച്ചപ്പോൾ യുവാക്കൾ ഓടി രക്ഷപ്പെടുവാൻ ശ്രമിച്ചു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരേയും പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. രണ്ട് പ്രതികൾക്കുമെതിരെ രണ്ട് വത്യസ്ഥ പോക്സോ കേസുകളാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. പ്രതികളുടെ മൊബൈൽഫോണുകളിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള നിരവധി പെൺകുട്ടികളുടെ ഫോൺ നമ്പറുകളും മറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ പെൺകുട്ടികൾ ഇവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.