സാരി വിറ്റ പണം പത്തനാപുരത്തെ ​ഗാന്ധിഭവനിലേക്ക്’; കുറ്റപ്പെടുത്തിയവരോട് പരാതിയില്ലെന്ന് നവ്യ നായർ

സാരി വിറ്റ പണം കൊണ്ട് സമ്മാനങ്ങൾ വാങ്ങി ഗാന്ധിഭവനിലെത്തി നവ്യ നായർ. കുറ്റപ്പെടുത്തിയവരോട് പരാതിയില്ലെന്ന് നടി പറഞ്ഞു. അടുത്തിടെയായിരുന്നു നടി നവ്യ നായർ‌ താൻ ഒരിക്കൽ മാത്രം ഉപയോഗിച്ചതും ഇതുവരെയും ഉപയോ​ഗിച്ചിട്ടില്ലാത്തതുമായ സാരികൾ വിൽപ്പനയ്ക്കായി വെച്ചത്. ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോവായ തന്റെ സാരികളാണ് നവ്യ വിൽക്കാനായി വെച്ചത്.താരം ഇത്തരമൊരു പ്രവൃത്തിയുമായി രം​ഗത്തെത്തിയപ്പോൾ നിരവധി വിമർശനവും നടിക്ക് കേൾക്കേണ്ടി വന്നിരുന്നു. എന്നാലിപ്പോൾ തന്നെ വിമർശിച്ചവരോട് മധുര പ്രതികാരം ചെയ്തിരിക്കുകയാണ് നവ്യ. സാരി വിറ്റ് കിട്ടിയ പണവും കയ്യിലെ കുറച്ച് പണവും ചേർത്ത് ഒട്ടനവധി സാധനങ്ങളുമായി നവ്യ എത്തിയത് പത്തനാപുരത്തെ ​ഗാന്ധിഭവനിലേക്കാണ്.കുടുംബത്തൊപ്പം കൈ നിറയെ സാധനങ്ങളുമായാണ് നവ്യ ​ഗാന്ധിഭവനിലെ അന്തേവാസികളെ കാണാൻ എത്തിയത്.സാരി വിറ്റ് ലഭിച്ച തുക ഗാന്ധിഭവനിലെ അഗതികൾക്കായി നവ്യാ നായർ സമ്മാനിച്ചു. അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും മധുരവും ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂളിന് ഒരു ലക്ഷം രൂപയും നവ്യ സമ്മാനിച്ചു.

ഗാന്ധിഭവ‌ൻ സന്ദർശിക്കാൻ വന്നപ്പോൾ മകനെയും നവ്യ ഒപ്പം കൂട്ടി. പല സാഹചര്യങ്ങൾ കൊണ്ടായിരിക്കും അച്ഛനമ്മമാർ ഇവിടെ എത്തപ്പെട്ടിട്ടുള്ളത്. പൂർണമായും നമുക്ക് ആരെയും കുറ്റം പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ ആരെയും കുറ്റപ്പെടുത്തിയില്ലെങ്കിലും അഭിനന്ദിക്കാനും സ്നേഹിക്കാനും നമുക്ക് പറ്റുമല്ലോ.

സാരിയുടെ കാര്യം പറഞ്ഞപ്പോൾ ആദ്യം ചിന്തിച്ചത് ജനങ്ങളുടെ അഭിപ്രായം ആദ്യം ചിലപ്പോൾ നല്ലത് പറയും. പിന്നെ അത് മാറ്റിപ്പറയുമെന്ന് മാത്രമാണ്. ഞാൻ അതേപ്പറ്റി ഒന്നും ആലോചിക്കുന്നില്ല. ഞാൻ ഇന്ന് ഇവിടെ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എനിക്ക് എന്നോടുള്ള ഇഷ്ടം കൊണ്ട് ജനങ്ങൾ സമ്മാനിച്ചതാണ്. ഇനിയും അതിൽ നിന്ന് എന്ത് കിട്ടിയാലും ഞാൻ ഇവിടെ കൊണ്ടുവരും എന്നാണ് നവ്യ പറഞ്ഞത്.